ഇനി കലകലക്ക് മക്കളേ! തുടങ്ങീ കലാമാമാങ്കം…
മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിയിച്ചതോടെ കൗമാരോത്സവത്തിന് തുടക്കമായി

കൊല്ലം: കൊല്ലത്ത് കലയുടെ അരങ്ങുണർന്നു. ഇനി അഞ്ച് നാൾ കേരളത്തിന്റെ കണ്ണും കാതും കൊല്ലത്തെ 24 വേദികളിലേക്ക്. സ്റ്റാർ ഐറ്റങ്ങൾ അരങ്ങേറുന്ന ആശ്രാമം മൈതാനം ഇതിനോടകം തന്നെ നിറഞ്ഞുകഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിയിച്ചതോടെ കൗമാരോത്സവത്തിന് തുടക്കമായി.
ആശ്രാമ മൈതാനത്തെ ഒഎൻവി സ്മൃതി വേദിയിൽ കാസർകോടുനിന്നുള്ള വിദ്യാർത്ഥികളുടെ മംഗലം കളിയോടെയും നടി ആശാ ശരത്തിന്റെയും സംഘത്തിന്റെയും നൃത്ത ശിൽപ്പത്തോടെയും ഉദ്ഘാടനച്ചടങ്ങ് ആരംഭിച്ചു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിച്ച് 62ാമത് കലോത്സവം ഉദ്ഘാടനം ചെയ്തു.
മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, കെ രാജന്‍, ജെ ചിഞ്ചുറാണി, കെ ബി ഗണേഷ് കുമാര്‍, പി എ മുഹമ്മദ് റിയാസ് എന്നിവര്‍ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. നടി നിഖില വിമല്‍ മുഖ്യാതിഥിയായി.രാവിലെ ഒൻപത് മണിക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് പതാക ഉയർത്തി. ഉദ്ഘാടന ദിവസമായ ഇന്ന് വിവിധ വേദികളിലായി മോഹിനിയാട്ടം, സംഘനൃത്തം, ഭരതനാട്യം, കോൽക്കളി, മാർഗംകളി, കുച്ചിപ്പുടി, സംസ്കൃത നാടകം, കഥകളി എന്നീ ഇനങ്ങളും ഉണ്ടാകും.

കോഴിക്കോട് നിന്ന് എത്തിച്ച 117 പവന്റെ സ്വർണ്ണ കപ്പിന് കൊല്ലം ജില്ലാ അതിർത്തിയിൽ സ്വീകരണം നൽകിയിരുന്നു. തുടർന്ന് ഘോഷയാത്രയായി പ്രധാന വേദിയായ ആശ്രാമം മൈതാനത്ത് ഇന്നലെ വൈകുന്നേരം എത്തിച്ചു. മന്ത്രി വി ശിവൻകുട്ടി, എംഎൽഎ മാരായ മുകേഷ്, നൗഷാദ്, പി സി വിഷ്ണു നാഥ് എന്നിവരും ജാഥയിൽ പങ്കെടുത്തിരുന്നു.