KeralaLatest NewsLocal news

മാങ്കുളത്ത് വനംവകുപ്പിനെതിരെ സമരം തുടരുന്നു; മാങ്കുളം ഡി എഫ് ഒയെ സ്ഥലം മാറ്റി ഉത്തരവിറങ്ങി

മാങ്കുളം: മാങ്കുളത്ത് വനംവകുപ്പിനെതിരെ ജനകീയ പ്രക്ഷോഭം തുടരുന്നതിനിടയില്‍ മാങ്കുളം ഡി എഫ് ഒക്ക് സ്ഥലം മാറ്റം നല്‍കികൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. മാങ്കുളം ഡി എഫ് ഒയെ സ്ഥലം മാറ്റണമെന്നതടക്കമുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വിരിപാറയിലെ ഡി എഫ് ഒ ഓഫീസിന് മുമ്പില്‍ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ റിലേ സത്യാഗ്രഹ സമരം തുടരുന്നതിനിടയിലാണ് മാങ്കുളം ഡി എഫ് ഒ ആയ കെ ബി സുബാഷിനെ കോട്ടയം സോഷ്യല്‍ ഫോറസ്റ്ററി വിഭാഗത്തില്‍ അസിസ്റ്റന്റ് കണ്‍സര്‍വേറ്ററായി നിയമിച്ചും കോട്ടയം സോഷ്യല്‍ ഫോറസ്റ്ററി വിഭാഗത്തില്‍ അസിസ്റ്റന്റ് കണ്‍സര്‍വേറ്ററായി ജോലി നോക്കിയിരുന്ന ഷാന്‍ട്രി ടോമിനെ മാങ്കുളം ഡി എഫ് ഒ ആയി നിയമിച്ചും ഉത്തരവിറങ്ങിയിട്ടുള്ളത്.

തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫീസില്‍ നിന്നും അഡീഷണല്‍ സെക്രട്ടറി ഒപ്പിട്ടാണ് ഉത്തരവിറങ്ങിയിട്ടുള്ളത്. ഉത്തരവ് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും പ്രത്യേക പരാമാര്‍ശമുണ്ട്. തിങ്കളാഴ്ച്ച മുതലായിരുന്നു വിരിപാറയിലെ ഡി എഫ് ഒ ഓഫീസിന് മുമ്പില്‍ ജനകീയ സമര സമിതി രണ്ടാംഘട്ട സമരമാരംഭിച്ചത്. മാങ്കുളം ഡി എഫ് ഒയെ സ്ഥലം മാറ്റുകയെന്ന പ്രധാന ആവശ്യത്തിനൊപ്പം മാങ്കുളത്തെ വന്യജീവി ശല്യം നിയന്ത്രിക്കുക, മാങ്കുളത്ത് വനം വകുപ്പ് നടത്തുന്ന കടന്ന് കയറ്റം അവസാനിപ്പിക്കുക, മാങ്കുളത്തെ ഭൂമി പ്രശ്‌നങ്ങള്‍ പരിഹരിക്കുക, മലയോര ഹൈവേയുടെ അലൈന്‍മെന്റ് മാറ്റിയ നടപടി പുനപരിശോധിക്കുക, രാജപാത തുറക്കുക തുടങ്ങിയ ആവശ്യങ്ങളും സമരത്തിലൂടെ സമര സമിതി മുമ്പോട്ട് വയ്ക്കുന്നു.

പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും വരെ ഡി എഫ് ഒ ഓഫീസിന് മുമ്പില്‍ റിലേ സത്യാഗ്രഹ സമരവുമായി മുമ്പോട്ട് പോകാനാണ് സമര സമിതിയുടെ തീരുമാനം. ഓരോ വാര്‍ഡ് മെമ്പര്‍മാരുടെയും നേതൃത്വത്തില്‍ ബഹുജന പങ്കാളിത്തതോടെയാണിപ്പോള്‍ സമരം തുടരുന്നത്. ബുധനാഴ്ച്ച മാങ്കുളം ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍ റിനീഷ് തങ്കച്ചന്റെ നേതൃത്വത്തിലായിരുന്നു വിരിപാറയിലെ സമര പന്തലില്‍ റിലേ സത്യാഗ്രഹ സമരം നടന്നത്. കവിതക്കാട്, ശേവല്‍കുടി മേഖലകളില്‍ നിന്നും സ്ത്രീകളടക്കമുള്ളയാളുകള്‍ സമരത്തില്‍ പങ്ക് ചേര്‍ന്നു. വ്യാപാരി സംഘടനകളും വിവിധ കര്‍ഷക സംഘടനകളും മറ്റിതര സംഘടനകളും തുടര്‍ സമരത്തിന്റെ ഭാഗമാകുന്നുണ്ട്.

മാങ്കുളം പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടത്തിന് സമീപം ബ്ലോക്ക് പഞ്ചായത്ത് പണി കഴിപ്പിച്ച പവലിയനില്‍ വനംവകുപ്പിന്റെ ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്നായിരുന്നു വനംവകുപ്പിനെതിരെ മാങ്കുളത്ത് പ്രത്യക്ഷ ബഹുജന സമരത്തിന് കളമൊരുങ്ങിയത്. ഹര്‍ത്താലും ഡി എഫ് ഒ ഓഫീസ് മാര്‍ച്ചുമെല്ലാം ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ ആദ്യഘട്ടത്തില്‍ നടന്നിരുന്നു. ഇതിന്റെ രണ്ടാംഘട്ടമെന്നോണമാണ് ജനകീയ സമരസമിതി തുടര്‍ സമരത്തിന് രൂപം നല്‍കിയിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!