KeralaLatest NewsLocal news

കറുത്ത പൊന്ന് നാണിക്കും, ഹൈറേഞ്ചില്‍ കൊക്കോ വില

അടിമാലി: ഹൈറേഞ്ചിലെ കമ്പോളങ്ങളില്‍ കൊക്കോ വില സര്‍വ്വകാല റെക്കോഡിട്ടു. ഉണങ്ങിയ കൊക്കോ പരിപ്പ് കിലോ 750 രൂപയും പച്ച കൊക്കോക്ക് 200 രൂപയുമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്ന വില. കുരുമുളകിനേക്കാള്‍ ഉയര്‍ന്നവിലയാണിപ്പോള്‍ കൊക്കോയ്ക്ക് ലഭിക്കുന്നത്. പക്ഷെ ഉയര്‍ന്ന വില ലഭിക്കുന്ന ഘട്ടത്തില്‍ കര്‍ഷകര്‍ക്ക് വിപണിയിലെത്തിക്കാന്‍ കൊക്കോ ഇല്ലാത്ത സ്ഥിതിയുണ്ട്. വിലയുള്ളപ്പോള്‍ ഉത്പന്നവും ഉത്പന്നമുള്ളപ്പോള്‍ വിലയുമില്ലാത്തത് കര്‍ഷകരെ നിരാശരാക്കുന്നു.

തുടര്‍ച്ചയായി ഉണ്ടായ വിലയിടിവും രോഗബാധയും ഉത്പാദനക്കുറവും കഴിഞ്ഞ നാളുകളില്‍ ഹൈറേഞ്ചില്‍ കൊക്കോ കൃഷിക്ക് തിരിച്ചടി സമ്മാനിച്ചിട്ടുണ്ട്. മുമ്പ് കൃത്യമായ ഇടവേളകളില്‍ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം നല്‍കിയിരുന്ന കൃഷിയായിരുന്നു കൊക്കോയെങ്കില്‍ ഉത്പാദനക്കുറവ് മൂലം കാര്യങ്ങള്‍ പാടെ മാറിമറിഞ്ഞു.

പ്രതീക്ഷിച്ച വരുമാനം ലഭിക്കാതായതോടെ പല കര്‍ഷകരും കൊക്കോ മരങ്ങള്‍ വെട്ടിമാറ്റി മറ്റ് കൃഷികളിലേക്ക് തിരിഞ്ഞു. ഉത്പാദനം മെച്ചപ്പെടുന്നതോടെ ഇപ്പോള്‍ ലഭിക്കുന്ന ഉയര്‍ന്ന വില താഴേക്ക് പോകുകയാണ് പതിവെന്നും ഉത്പാദനം കുറഞ്ഞ സമയത്ത് ലഭിക്കുന്ന മെച്ചപ്പെട്ട വിലകൊണ്ട് കര്‍ഷകര്‍ക്ക് കാര്യമായ പ്രയോജനമില്ലെന്നുമാണ് വാദം.

ഉണക്ക കൊക്കോ പരിപ്പ് സംഭരിച്ച് വച്ചിരുന്ന കര്‍ഷകരൊക്കൊ ഉയര്‍ന്ന വില ലഭിച്ചതോടെ ഉത്പന്നം വിറ്റഴിച്ച് കഴിച്ചു. നിലവില്‍ വിപണിയിലേക്ക് കൊക്കൊ വന്ന് തുടങ്ങിയിട്ടുണ്ട്. വൈകാതെ വില താഴേക്ക് പോകുമെന്ന് കര്‍ഷകര്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!