KeralaLatest News

കൊപ്രാ വില വര്‍ധിച്ചു; വെള്ളിച്ചെണ്ണയാട്ടി വില്‍പ്പന നടത്തുന്ന മില്ലുടമകള്‍ പ്രതിസന്ധിയില്‍

കൊപ്രയുടെ വില 130 രൂപയായി

അടിമാലി : കൊപ്രാ വില വര്‍ധിച്ചതോടെ വെള്ളിച്ചെണ്ണയാട്ടി വില്‍പ്പന നടത്തുന്ന മില്ലുടമകള്‍ പ്രതിസന്ധിയില്‍. ഓണക്കാലത്തിന് തൊട്ടു മുമ്പുവരെ 112 രൂപയായിരുന്നു ഒരു കിലോ കൊപ്രക്ക് ഉണ്ടായിരുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍കൊണ്ട് പതിനെട്ട് രൂപ വര്‍ധിച്ച് കൊപ്രയുടെ വില 130 രൂപയായി. ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് വെള്ളിച്ചെണ്ണയാട്ടി വില്‍പ്പന നടത്തുന്ന മില്ലുടമകള്‍. കിലോക്ക് 235 രൂപക്കാണ് ആട്ടിയ വെളിച്ചെണ്ണ മില്ലുടമകള്‍ വില്‍പ്പന നടത്തുന്നത്. ഒരു കിലോ കൊപ്രയില്‍ നിന്നും ശരാശരി 600 ഗ്രാം വെളിച്ചെണ്ണ ലഭിക്കും. കൊപ്ര ആട്ടുന്ന ചിലവുള്‍പ്പെടെ പരിഗണിച്ചാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വെളിച്ചെണ്ണയാട്ടി വില്‍പ്പന നടത്തുക ലാഭകരമല്ലെന്ന് മില്ലുടമകള്‍ പറയുന്നു. കൊപ്രയുടെ ഇപ്പോഴത്തെ വിലതുടര്‍ന്നാല്‍ വെളിച്ചെണ്ണയുടെ വിലയില്‍ വര്‍ധനവ് വരുത്തേണ്ടതായി വരും. ഇത് വില്‍പ്പനയെ ബാധിക്കും. കൊപ്രക്ക് ഇനിയും വില ഉയര്‍ന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ പരുങ്ങലിലുമാകും. നാളികേര ഉത്പാദനം കൂടുതല്‍ ഉള്ള ജില്ലകളില്‍ നിന്നുമാണ് ഹൈറേഞ്ച് മേഖലയിലെ മില്ലുകളിലേക്ക് വെളിച്ചെണ്ണയാട്ടാന്‍ കൊപ്രയെത്തുന്നത്. കുറഞ്ഞ വിലയില്‍ പായ്ക്കറ്റ് വെളിച്ചെണ്ണ ലഭിക്കുന്നതും ആട്ടിയ വെളിച്ചെണ്ണ വില്‍പ്പനക്ക് വെല്ലുവിളിയാകുന്നതായി മില്ലുടമകള്‍ പറയുന്നു. കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്ന വെളിച്ചെണ്ണയുടെ ഗുണമേന്മ പരിശോധിക്കുന്ന കാര്യം കൂടുതല്‍ കര്‍ശനമാക്കണമെന്നും മായം കലര്‍ന്നിട്ടുള്ള വെളിച്ചെണ്ണ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും മില്ലുടമകള്‍ ആവശ്യപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!