
മറയൂര്‍: മറയൂര്‍ കാന്തല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക് സംഭവിച്ചതില്‍ പ്രതിഷേധിച്ചും മറയൂര്‍, കാന്തല്ലൂര്‍ മേഖലകളിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നില്ലെന്നാരോപിച്ചും മറയൂരില്‍ ബഹുജന പ്രതിഷേധം തുടരുന്നു. മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ സമാനതകളില്ലാത്ത കാട്ടാന ശല്യമാണ് നിലനില്‍ക്കുന്നത്. പയസ്സ് നഗറിലെ വനംവകുപ്പോഫീസിന് മുമ്പിലാണ് പ്രതിഷേധം നടക്കുന്നത്. ഇന്നലെ പകല്‍ ആരംഭിച്ച പ്രതിഷേധം രാത്രിയും തുടര്‍ന്നു. പ്രശ്ന പരിഹാരം കാണാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. രാപകല്‍ വ്യത്യാസമില്ലാതെ മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ കാട്ടാനകള്‍ ജനവാസ മേഖലകളില്‍ ഇറങ്ങുന്ന സ്ഥിതിയുണ്ട്. വലിയ രീതിയില്‍ ആനകള്‍ കൃഷി നാശം വരുത്തിക്കഴിഞ്ഞു.

ഇക്കാരണത്താല്‍ കര്‍ഷകര്‍ക്ക് കൃഷിയിറക്കാന്‍ സാധിക്കാത്ത സാഹചര്യമണ്ട്. പകല്‍ സമയത്ത് പോലും ആളുകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങുന്നത് ഭയപ്പാടോടെയാണ്. റിസോര്‍ട്ടുകളുടെയും വീടുകളുടെയുമൊക്കെ ഗേറ്റുകള്‍ക്കും മതിലുകള്‍ക്കും ആനകള്‍ നാശം വരുത്തുന്നു. വിനോദ സഞ്ചാരികളും കാട്ടാനകളെ ഭയക്കുന്നു. രാത്രികാലത്ത് റോഡിലിറങ്ങി കാട്ടാനകള്‍ സ്വരൈ്യ വിഹാരം നടത്തുകയാണ്. ആനകള്‍ ഇത്രത്തോളം ഭീഷണി ഉയര്‍ത്തിയിട്ടും വനംവകുപ്പ് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. ആനകളെ പൂര്‍ണ്ണമായി ജനവാസ മേഖലകളില്‍ നിന്ന് തുരത്തുകയും ആനകള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് തടയാന്‍ നടപടി സ്വീകരിക്കുകയും വേണമെന്നാണ് ആവശ്യം.