നീന്തല്‍പരിശീലന കേന്ദ്രം കാടു കയറി നശിക്കുന്നു
35 ലക്ഷം രൂപയോളം ചിലവഴിച്ച് നിർമ്മിച്ച നീന്തല്‍ പരിശീലന കേന്ദ്രം കാടു കയറി നശിക്കുന്നു

അടിമാലി: വെള്ളത്തൂവല്‍ പഞ്ചായത്തിലെ മുതുവാന്‍കുടിയില്‍ പണികഴിപ്പിച്ചിട്ടുള്ള നീന്തല്‍പരിശീലന കേന്ദ്രം കാടു കയറി നശിക്കുന്നു. വെള്ളത്തൂവല്‍ പഞ്ചായത്ത് പരിധിയിലുള്ള സ്‌കൂള്‍കുട്ടികള്‍ക്കടക്കം നീന്തല്‍ പരിശീലനം നല്‍കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതുവാന്‍കുടിയില്‍് പഞ്ചായത്ത് നീന്തല്‍ പരിശീലന കേന്ദ്രം പണികഴിപ്പിച്ചത്. 35 ലക്ഷം രൂപയോളം ചിലവഴിച്ചായിരുന്നു നീന്തല്‍ പരിശീലന കേന്ദ്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.2020 നവംബറില്‍ അന്നത്തെ വൈദ്യുതിവകുപ്പ് മന്ത്രി എം എം മണി നീന്തല്‍ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. എന്നാല്‍ ഇന്ന് ഈ പരിശീലനകേന്ദ്രം കാടും പൊന്തപടര്‍പ്പും മൂടിയ നിലയിലാണ്.
മുതുവാന്‍കുടിയില്‍ പ്രവര്‍ത്തിക്കുന്ന ചെങ്കുളം സര്‍ക്കാര്‍ എല്‍ പി സ്‌കൂളിന് സമീപമാണ് നീന്തല്‍ പരിശീലന കേന്ദ്രം കാടു കയറി നയിക്കുന്നത്. ആദ്യഘട്ടത്തില്‍ ഇവിടെ മെച്ചപ്പെട്ട പരിശീലനം നല്‍കിയിരുന്നു. പിന്നീട് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചു.ഇതോടെയാണ് കേന്ദ്രമാകെ കാടുകയറുന്ന സ്ഥിതിയുണ്ടായി. പരിശീലന സാമഗ്രികളും നശിച്ച് പോകുന്ന നിലയിലാണ്. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ചിട്ടുള്ള നാടിന് പ്രയോജനപ്രദമാകുന്ന പദ്ധതി നശിച്ചു പോകാന്‍ അനുവദിക്കാതെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച് തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ ഇനിയും വൈകരുതെന്നാണ് ആവശ്യം.