
അടിമാലി: കർഷകരിൽ നിന്നും ഉയർന്ന വിലയ്ക്ക് ഏലക്ക വാങ്ങി പണം തട്ടിയെടുത്ത കേസിൽ രണ്ടുപേർ കൂടി ഇടുക്കി ക്രൈം ബ്രാഞ്ച് അന്വേഷണസംഘം പിടികൂടി അടിമാലി മന്നാൻ കാലയിൽ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം നിയമം സ്വദേശി തോന്നക്കൽ സന്തോഷ് 44 അടിമാലി കൂമ്പൻപാറ കുത്തുവാൻ വീട്ടിൽ അബ്ദുൽസലാം 42 എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതിയായ പാലക്കാട് സ്വദേശി മുഹമ്മദ് നസീറിനെ നേരത്തെ അടിമാലി പോലീസ് ആലപ്പുഴയിൽ നിന്നും പിടികൂടിയിരുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതിനെ തുടർന്നാണ് രണ്ടുപേർ കൂടി അറസ്റ്റിൽ ആയിരിക്കുന്നത്.

ഇടുക്കി ജില്ലയിലെ പല കേന്ദ്രങ്ങളിലും ഏലക്കാ സംഭരണ കേന്ദ്രങ്ങൾ ആരംഭിച്ച് മൊത്തമായും ചില്ലറയായും ഏലക്കായ്കൾ വാങ്ങിയാണ് തട്ടിപ്പ്നാടകം അരങ്ങേറിയത്.
വിപണി വിലയെക്കാൾ 1000 രൂപ വരെ അധികം വിലയിട്ട് ഏലക്ക സംഭരിച്ച ശേഷമാണ് പണം നൽകാതെ കർഷകരെയും ഇടനിലക്കാരെയും വ്യാപാരികളെയും പറ്റിച്ചു കടന്നുകളഞ്ഞത്. കൊന്നത്തടി പഞ്ചായത്തിലെ പണിക്കുംകൂടി കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തിൽ ഏലക്കായകൾ സംഭരിച്ചിരുന്നത്. അന്ന് ആദ്യഘട്ടങ്ങളിൽ കൃത്യമായി പണം നൽകിയിരുന്നു. പിന്നീട് 30 മുതൽ 45 ദിവസത്തിനുള്ളിൽ പണം നൽകാമെന്ന് പറഞ്ഞാണ് ഏലക്കായ്കൾ സംഭരിച്ച് ലോഡ് കയറ്റി അയച്ചിരുന്നത്. കർഷകരേക്കാൾ അധികം ഇടനില വ്യാപാരികളാണ് കബളിപ്പിക്കപ്പെട്ടത്.
പണം ലഭിക്കാനുള്ളവർ ഇടുക്കി ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ പരാതി നൽകിയിരിക്കുകയാണ്. ഒരുലക്ഷം മുതൽ 70 ലക്ഷം രൂപ വരെ പലർക്കും ലഭിക്കാൻ ഉണ്ടത്രേ.
എൻ ഗ്രീൻ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൻ്റെ പേരിൽ വിവിധ സ്ഥലങ്ങളിൽ കടമുറികൾ വാടകയ്ക്ക് എടുത്ത ശേഷം ജോലിക്കാരെ വച്ച് ഏലക്ക സംഭരിക്കുകയായിരുന്നു. പ്രതിയായ മുഹമ്മദ് നസീറിന്റെ മാനേജർ ആയി അബ്ദുൽസലാം ഡ്രൈവറായി സന്തോഷും ജോലി നോക്കിയിരുന്നു. ഇവരാണ് കർഷകരിൽ നിന്നും തട്ടിയെടുത്ത ഏലക്ക വില്പന നടത്തി പണം ശേഖരിച്ചിരുന്നത്.
കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട ഡിവൈഎസ്പി ടി. ബി വിജയൻറെ നേതൃത്വത്തിലുള്ള ഏഴംഗ സംഘത്തിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. തുടർന്നുള്ള അന്വേഷണം ഊർജ്ജിതമാക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു.