
നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗർപതി മുർമു ഇന്ന് കേരളത്തിൽ. വൈകീട്ട് ആറരയോടെ എത്തുന്ന രാഷ്ട്രപതി നാളെയാണ് ശബരിമല ദർശനം നടത്തുക. നാളെ രാവിലെ ഹെലിപാഡിൽ നിലയ്ക്കലിൽ എത്തിയ ശേഷം റോഡ് മാർഗം പമ്പയിലേക്ക് പോകും. ഉച്ചയോടെയായിരിക്കും ശബരിമല ദർശനം. തുടർന്ന് തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തുന്ന രാഷ്ട്രപതി വിവിധ പരിപാടികളിൽ പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തിൻ്റെ ഭാഗമായി കർശന സുരക്ഷയാണ് തിരുവനന്തപുരം നഗരത്തിൽ ഏർപ്പെടുത്തിട്ടുള്ളത്.
രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് കർശനമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഗതാഗത, പാർക്കിംഗ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ദർശനം കഴിഞ്ഞ് മടങ്ങിയെത്തുന്ന രാഷ്ട്രപതിക്ക് നാളെ വൈകീട്ട് ഗവർണർ രാജ്ഭവനിൽ അത്താഴ വിരുന്നൊരുക്കും. 23ന് രാവിലെ പത്തിന് രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെ ആർ നാരായണന്‍റെ പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്യും. ഉച്ചയ്ക്ക് പന്ത്രണ്ടിന് ശിവഗിരിയിൽ ശ്രീനാരായണ ഗുരു സമാധി ശതാബ്ദി പരിപാടിയിൽ പങ്കെടുക്കും. വൈകീട്ട് മൂന്നരയോടെ ഹെലികോപ്റ്റർ മാർഗം പാലായിലേക്ക് പോകുന്ന രാഷ്ട്രപതി സെന്‍റ് തോമസ് കോളജിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം കുമരകത്ത് തങ്ങുന്ന ദ്രൗപദി മുർമു 24 ന് എറണാകുളത്ത് സെന്‍റ് തെരേസാസ് കോളജിന്‍റെ ശതാബ്ദി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കും. വൈകീട്ടോടെ ഡൽഹിയിലേക്ക് മടങ്ങും