പെൺകുഞ്ഞ് ജനിച്ചതിന് ക്രൂരപീഡനം, പല തവണ വധഭീഷണി മുഴക്കി”; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി

അങ്കമാലിയിൽ പെൺകുഞ്ഞ് ഉണ്ടായതിൻ്റെ പേരിൽ ഭർത്താവിൽ നിന്നും നേരിട്ടത് ക്രൂര പീഡനമെന്ന വെളിപ്പെടുത്തലുമായി യുവതി. ഭർത്താവ് അന്ധവിശ്വാസിയാണ്. കുഞ്ഞുണ്ടായി 28-ാം ദിവസം കട്ടിലിൽ നിന്ന് വലിച്ച് താഴെയിട്ടു. തന്നെ കൊന്നുകളയുമെന്ന് പല തവണ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വീട്ടുജോലികൾ ഒന്നും ചെയ്യുന്നില്ലെന്നും ആർത്തവം ആയില്ലെന്നും പറഞ്ഞ് മർദിച്ചതായും യുവതി പറഞ്ഞു.
തലയ്ക്കടിച്ച് പരിക്കേറ്റപ്പോൾ അപസ്മാരം വന്ന് വീണ് പരിക്കേറ്റതാണെന്ന് ആശുപത്രിയിൽ കള്ളം പറഞ്ഞു. ഇരുമ്പ് വടി ഉപയോഗിച്ച് മർദിക്കാറുണ്ടായിരുന്നുവെന്നും യുവതി തുറന്നുപറഞ്ഞു. ജോലിക്ക് പോകണം എന്ന് ആവശ്യപ്പെട്ടപ്പോൾ അസഭ്യം പറഞ്ഞുവെന്നും യുവതി വെളിപ്പെടുത്തി.
കേസിൽ ഭർത്താവ് അങ്കമാലി സ്വദേശി ഗിരീഷ് ഒളിവിലാണ്. കേസുമായി മുന്നോട്ടുപോകുമെന്ന് യുവതിയുടെ കുടുംബം അറിയിക്കുന്നത്. നിലവിലെ അന്വേഷണത്തിൽ തൃപ്തരാണ് എന്നും യുവതിയുടെ കുടുംബം വ്യക്തമാക്കി. ആദ്യത്തെ കുഞ്ഞ് പെണ്ണായത് ഭാര്യയുടെ കുറ്റം എന്നു പറഞ്ഞാണ് ഭർത്താവ് യുവതിയെ ശാരീരിക ഉപദ്രവം ഏൽപ്പിക്കാൻ തുടങ്ങിയത്.
യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ അങ്കമാലി പൊലീസ് കേസെടുത്തിരുന്നു. ഭർത്താവിൽ നിന്ന് മർദനമേറ്റ് ചികിത്സ തേടാൻ ആശുപത്രിയിൽ എത്തിയപ്പോഴാണ് വിവരം പുറത്തുവരുന്നത്. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. 2020 ആയിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. 2021 ജൂലൈ 29 മുതൽ മർദിക്കാൻ തുടങ്ങിയെന്ന് യുവതി പറഞ്ഞു. വിഷയത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ അങ്കമാലി പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. യുവതിക്കുണ്ടായ മർദനം കേരളത്തിന് നാണക്കേടെന്ന് അധ്യക്ഷ സതീദേവി പ്രതികരിച്ചു.