കാന്തല്ലൂർ പട്ടിശ്ശേരി ഡാം മന്ത്രി റോഷി അഗസ്റ്റിൻ ഇന്ന് നാടിന് സമർപ്പിക്കും

കാന്തല്ലൂർ പഞ്ചായത്തിൽ ചെങ്കലാർ പദ്ധതിയുടെ ഭാഗമായ പട്ടിശ്ശേരി ഡാമിൻ്റെ പൂർത്തികരണ ഉദ്ഘാടനം ഇന്ന് (മാർച്ച് 1) ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. പട്ടിശേരി ഡാം പരിസരത്ത് ഇന്ന് ഉച്ചയ് ക്ക് 2 മണിക്ക് സംഘടിപ്പിക്കുന്ന യോഗത്തിൽ എ.രാജ എംഎൽഎ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി വിശിഷ്ടാതിഥിയാകും.
ചെങ്കലാർ പദ്ധതിയുടെ ഭാഗമായ പട്ടിശ്ശേരി ഡാമിൻ്റെ നിർമ്മാണം 60.34 കോടി രൂപയ്ക്കാണ് ജലസേചന വകുപ്പ് പൂർത്തികരിച്ചിട്ടുള്ളത്. ഒരു ദശലക്ഷം ക്യുബിക് മീറ്റർ സംഭരണ ശേഷിയുള്ള പ്രസ്തുത ഡാമിൽ നിന്നും കാന്തല്ലൂർ, കീഴാന്തൂർ പ്രദേശങ്ങളിലെ 240 ഹെക്ടർ കൃഷിയിടങ്ങളിലേക്ക് ജലസേചന സൗകര്യം ലഭ്യമാക്കാൻ സാധിക്കും. ചരിത്ര പ്രസിദ്ധമായ അഞ്ചുനാട് പ്രദേശത്തെ ജനങ്ങളുടെ കാർഷിക, വിനോദ സഞ്ചാര മേഖലകൾക്ക് കരുത്തും ജലസേചനരംഗത്ത് പുതിയ വഴിത്തിരിവാകുന്നതുമാണ് പദ്ധതി.
അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീല സ്റ്റീഫൻ, ജില്ലാ കളക്ടർ ഡോ.ദിനേശൻ ചെറുവാട്ട്, ജലസേചന വകുപ്പ് ചീഫ് എഞ്ചിനിയർ ബിനോയ് ടോമി ജോർജ്, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രാജേശ്വരി വി, കാന്തല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശിവൻ രാജ്, മറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോമോൻ തോമസ്, ദേവികുളം സബ് കളക്ടർ ആര്യ വി.എം, ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരായ പ്രിയേഷ് ആർ, സി.കെ ശ്രീകല, സിനോഷ് സി.എസ്, ബിജോയ് കെ. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക-സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.



