പഹൽഗാം ഭീകരാക്രമണം; ഭീകരർ ഉപയോഗിച്ച ക്യാമറ ആക്ടിവേറ്റ് ചെയ്തത് ചൈനയിൽ; അന്വേഷണം രാജ്യാന്തര തലത്തിലേക്ക്

പഹൽഗാം ഭീകരാക്രമണത്തിൽ അന്വേഷണം രാജ്യാന്തര തലത്തിലേക്ക്. ഭീകരർ ഉപയോഗിച്ച ഗോപ്രോ ക്യാമറ ആക്ടിവേറ്റ് ചെയ്തത് ചൈനയിലെന്ന് എൻഐഎ. ഗോപ്രോ കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച നിര്‍ണായക വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 2024 ജനുവരി 30നാണ് ഗോപ്രോ ചൈനയില്‍ വെച്ച് ആക്ടിവേറ്റ് ചെയ്തെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍ ഇത് ആര്‍ക്ക് വിറ്റു എന്നകാര്യത്തില്‍ കമ്പനിക്ക് വ്യക്തതയില്ല.
വാങ്ങിയയാളെയും ഉപയോഗിച്ചവരെയും കണ്ടെത്താൻ ജമ്മു കോടതി ലെറ്റർ റൊഗേറ്ററി പുറപ്പെടുവിച്ചു. ചൈനയിലെ ജുഡീഷ്യൽ അതോറിറ്റിക്കാണ് ലെറ്റർ റോഗേറ്ററി നൽകിയത്. ഗോപ്രോ ഹീറോ ബ്ലാക്ക് 12 ക്യാമറയുടെ വിതരണ ശൃംഖലയും ഉപയോക്തൃ വിശദാംശങ്ങളും കൈമാറാൻ അഭ്യർത്ഥിച്ചുള്ള കത്താണ് ലെറ്റർ റൊഗേറ്ററി. ആക്രമണത്തിന് മുമ്പുള്ള നിരീക്ഷണം, ഭീകരരുടെ നീക്കം എന്നിവ തെളിയിക്കാൻ ഈ വിവരങ്ങൾ നിർണ്ണായകമെന്ന് വിലയിരുത്തൽ.
ആക്രമണത്തിന് മുമ്പുള്ള നിരീക്ഷണം, രീതികൾ, ഭീകര മൊഡ്യൂളിന്റെ പ്രവർത്തന തയ്യാറെടുപ്പുകൾ എന്നിവയുമായി ഈ ക്യാമറ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിശ്വസിക്കുന്നതായി ഏജൻസി ജമ്മുവിലെ പ്രത്യേക കോടതിയിൽ പറഞ്ഞു. നേരത്തെ ഓപ്പറേഷന് മഹാദേവിലൂടെ ഭീകരരെ സൈന്യം വധിച്ചിരുന്നു. അന്ന് ഗോപ്രോ ക്യാമറ കണ്ടെടുത്തിരുന്നെങ്കിലും ഇതിലെ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു. അന്വേഷണത്തിന് C3501325471706 സീരിയൽ നമ്പറുള്ള ഒരു ഗോപ്രോ ഹീറോ 12 ബ്ലാക്ക് ക്യാമറ കണ്ടെടുത്തത്. പിന്നീടിത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക വിവരം പുറത്ത് വന്നത്.



