ഇന്നലെ ഉണ്ടായ കനത്ത മഴയിൽ ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണു

ഇടുക്കി: ഇന്നലെ ഉണ്ടായ കാറ്റിലും മഴയിലും നെടുങ്കണ്ടം മേഖലയിൽ വ്യാപക നാശനഷ്ടം. കുമളി-മൂന്നാര്‍ സംസ്ഥാനപാതയില്‍ നെടുങ്കണ്ടം ചേമ്പളത്ത് ശക്തമായ കാറ്റിലും മഴയിലും വന്‍മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.
കനത്ത മഴയില്‍ ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു. നെടുംകണ്ടം കവുന്തി സ്വദേശി മാങ്ങാട്ട്‌പൊയ്കയില്‍ ബാബുവിന്റെ വീടാണ് തകര്‍ന്നത്. ശക്തമായ കാറ്റില്‍ മേല്‍ക്കൂരയും ഭിത്തിയും തകര്‍ന്നു വീഴുകയായിരുന്നു. ബാബുവിന്റെ അമ്മയും ഭാര്യയും മക്കളും വീട്ടില്‍ ഉണ്ടായിരുന്നു. ഇവര്‍ പരുക്കുകള്‍ ഏല്‍ക്കാതെ രക്ഷപ്പെട്ടു.
നെടുങ്കണ്ടം – ചേമ്പളം – വട്ടപ്പാറ റോഡിലാണ് മരങ്ങള്‍ ഒടിഞ്ഞു വീണത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം പെയ്ത ശക്തമായ വേനല്‍ മഴയിലും കാറ്റിലുമാണ് വ്യാപകമായ നാശനഷ്ടം ഉണ്ടായത്. വൈദ്യുതി പോസ്റ്റുകളും വ്യാപകമായി ഒടിഞ്ഞുവീണു. മേഖലയിലെ ഏലത്തോട്ടങ്ങളിലും മരങ്ങള്‍ വീണ് കൃഷി നശിച്ചിട്ടുണ്ട്
വൈകുന്നേരം ഉടുമ്പന്‍ചോലയില്‍ ഇടിവെട്ടേറ്റ് വീട് തകര്‍ന്നിരുന്നു. വീട്ടിലെ വൈദ്യുതി ഉപകരണങ്ങളും കത്തി നശിച്ചു. സമീപത്തുണ്ടായിരുന്ന ട്രാന്‍സ്‌ഫോര്‍മറുകളും തകരാറിലായി. ഇവിടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുവാനുള്ള നടപടികള്‍ വൈദ്യുത വകുപ്പ് സ്വീകരിച്ചുവരുന്നു. ഉടുമ്പന്‍ചോലയില്‍ ഇന്ന് വ്യാപകമായി മരങ്ങള്‍ ഒടിഞ്ഞുവീണ് കൃഷിയും നശിച്ചിട്ടുണ്ട്.



