പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ചുമതല ഏറ്റെടുക്കാൻ സാധ്യത; അന്തിമ തീരുമാനം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ

പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ചുമതല ഏറ്റെടുക്കാൻ സാധ്യത. ഇന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനമുണ്ടാകും. പ്രചാരണം നയിച്ച പിണറായി വിജയൻ തന്നെ പ്രതിപക്ഷത്തെ നയിക്കണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടതായും സൂചനയുണ്ട്. ട്വന്റിഫോർ മെഗാ ബ്രേക്കിങ്.പ്രതിപക്ഷത്തെ മുതിർന്നനേതാവ് തന്നെ ഭരിക്കണമെന്നും പത്ത് വർഷം ഭരണ പരിജ്ഞാനമുള്ള പിണറായി വിജയന് ജനവിധി മാനിച്ചുകൊണ്ട് എന്തുകൊണ്ട് പ്രതിപക്ഷത്തെ നയിച്ചുകൂടാ എന്നുള്ള ചോദ്യങ്ങളാണ് മുതിർന്ന നേതാക്കൾ അടക്കം ചോദ്യം ഉയർത്തുന്നത്. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുക. സംഘടനാ രംഗത്തും പാർലമെന്ററി രംഗത്തും വലിയ അഴിച്ചുപണി ഉണ്ടായാൽ അത് തെറ്റായ സന്ദേശം നൽകുമെന്നാണ് വിലയിരുത്തൽ.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി വിലയിരുത്താൻ സിപിഐഎം – സിപിഐ നേതൃയോഗങ്ങൾ ഇന്ന് ചേരും. സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ മുന്നണിക്കുണ്ടായ കനത്ത തോൽവിയെ കുറിച്ച് വിശദമായ ചർച്ച നടക്കും. ദേശീയ ജനറൽ സെക്രട്ടറി എം.എ.ബേബിയും യോഗത്തിൽ പങ്കെടുക്കും. പിണറായി വിരുദ്ധ വികാരം ആഞ്ഞടിച്ച തിരഞ്ഞെടുപ്പിനെ നേതൃത്വം എങ്ങനെ സമീപിക്കുമെന്നാണ് ഉറ്റുനോക്കുന്നത്.
പ്രതിപക്ഷ നേതാവാര് എന്നതിലും ചർച്ച നടക്കും ഫലം വിലയിരുത്താൻ സിപിഐയുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് രാവിലെയും എക്സിക്യൂട്ടീവ് ഉച്ചയ്ക്കും ചേരും. തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെ കാര്യമായ വിമർശനത്തിന് സാധ്യതയുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച പിണറായി വിജയൻ ഇന്ന് ക്ലിഫ് ഹൌസ് ഒഴിയും. എകെജി സെന്ററിന് സമീപത്തെ സിപിഐഎം പിബി അംഗങ്ങൾക്കായുള്ള ഫ്ലാറ്റിലേക്കാണ് പിണറായി വിജയൻ മാറുന്നത്.



