
അടിമാലി :ഒരു ഇടവേളക്ക് ശേഷമാണ് വീണ്ടും മാങ്കുളം ശേവൽ കുടിയിൽ കാട്ടാന ആക്രമണം രൂക്ഷമായിട്ടുള്ളത്.
കഴിഞ്ഞ ദിവസം ശേവൽകുടിയിൽ കാട്ടാന ഒരു വീട് തകർത്തു. നിരവധി കർഷകരുടെ കൃഷിഭൂമി കാട്ടാനകൾ നിലം പരിശാക്കി മാറ്റി. കൊക്കൊ, തെങ്ങ്, കമുങ്ങ്, വാഴ, മരച്ചീനി തുടങ്ങിയ കൃഷി വിളകൾ കാട്ടാനകൾ നശിപ്പിച്ചു. കാട്ടാനകൾ കൃഷി ഭൂമിയിൽ ഇറങ്ങിയാൽ വിവരം വനം വകുപ്പിനെ അറിയിച്ചാലും വനം വകുപ്പ് തിരിഞ്ഞ് നോക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.
എന്നാൽ കാട്ടാനകളെ പ്രതിരോധിക്കാൻ താല്കാലിക വാർഡൻമാരെയും ഇതര ജീവനക്കാരെയും അയക്കുന്നതായി വനംവകുപ്പ് പറയുന്നു. പടക്കം പൊട്ടിച്ച് കാട്ടാനകളെ തുരുത്തിയാലും ആളുകൾ പിന്തിരിയുന്നതോടെ വീണ്ടും ആനകൾ ജനവാസ മേഖലയിലേക്ക് എത്തുന്നത് പ്രതിസന്ധിയാകുന്നുണ്ട്. കോഴിയള, കവിതക്കാട് മേഖലയിൽ നിന്നാണ് ശേവൽ കുടിയിൽ എത്തുന്നത്. കാട്ടാനകൾ ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഫെൻസിങ്ങും കിടങ്ങുകളും തീർത്താൽ കാട്ടാന ശല്യം പ്രതിരോധിക്കാം എന്ന് നാട്ടുകാർ പറയുന്നു. ഇക്കാര്യത്തിൽ വനം വകുപ്പ് ഉചിതമായി നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.



