
അടിമാലി : മുമ്പ് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴാണ് 43 പോലീസുകാരുമായി അടിമാലിയിൽ ട്രാഫിക് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചത്. ആദ്യകാലങ്ങളിൽ യൂണിറ്റിന്റെ പ്രവർത്തനം കാര്യക്ഷമമായിരുന്നെങ്കിലും മാറിവന്ന സർക്കാർ ഈ യൂണിറ്റിനോട് കടുത്ത അവഗണന കാട്ടി. ഇതോടെ പരമാവധി അംഗബലം 24 ആയി ചുരുക്കി.
24 പോസ്റ്റുകൾ ഉള്ള യൂണിറ്റിൽ ഇപ്പോൾ 12 പോലീസ് ഉദ്യോഗസ്ഥർ മാത്രമാണ് അവശേഷിക്കുന്നത്. സ്പെഷ്യൽ ഡ്യൂട്ടിയും മെഡിക്കൽ ലീവുകളും കഴിയുമ്പോൾ പരമാവധി ആറു പേരിലേക്ക് യൂണിറ്റ് ചുരുങ്ങും. ഇതോടെ അടിമാലി സെൻട്രൽ ജംഗ്ഷനിലെ പോയിന്റ് ഡ്യൂട്ടിക്ക് അപ്പുറം അടിമാലി ട്രാഫിക് യൂണിറ്റിന്റെ പ്രവർത്തനം മറ്റു മേഖലയിൽ ലഭ്യമാകുന്നില്ല.
ജില്ലയിൽ ഏറ്റവും കൂടുതൽ ട്രാഫിക് കുറ്റകൃത്യങ്ങൾ നടക്കുന്ന മേഖലകളിൽ ഒന്നാണ് അടിമാലി. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനോ കേസുകൾ രജിസ്റ്റർ ചെയ്യാനോ കഴിയില്ല. ടൗണിൽ കാൽനടയാത്ര ഇടങ്ങളിലെ വഴിവാണിഭക്കാരെയും അനധികൃത പാർക്കിംഗ് വാഹനങ്ങളാലും നിറഞ്ഞു.
സീസൺ സമയങ്ങളിൽ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ കഴിയാതെ വരികയും ചെയ്യാറണ്ട്. ഈ സാഹചര്യത്തിൽ ട്രാഫിക് യൂണിറ്റിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നാണ് പ്രദേശവാസികളുടെയും വ്യാപാരികളുടെയും ഓട്ടോ ടാക്സി ഡ്രൈവർമാരുടെയു ആവശ്യം.



