വെല്ലുവിളി ഏറ്റെടുത്ത പൊലീസ്, വല വിരിച്ച് പരിശോധന; പൊലീസിനെ വട്ടംകറക്കിയത് മൂന്ന് ദിവസം; ക്ലൈമാക്സിൽ അർജുൻ ആയങ്കിയെ ഓടിച്ചിട്ട് പിടികൂടി

ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി പൊലീസ് പിടിയിലാകുന്നത്. പിടിക്കാമെങ്കിൽ എന്നെ പിടിച്ചോളു എന്ന് പൊലീസിനെ വെല്ലുവിളിച്ച് ഓഗസ്റ്റ് അഞ്ചിന് പോസ്റ്റിട്ട് മുങ്ങിയ ആയങ്കിയെ ഇന്നു രാവിലെ കണ്ണൂരിൽ പൊലീസ് പിടികൂടുകയായിരുന്നു.സംഘടിത കുറ്റകൃത്യത്തിനു ഗൂഢാലോചന നടത്തിയെന്ന കേസ്സിൽ അർജുൻ ആയങ്കി ഉൾപ്പെടെ ആറു പേരെ ഇക്കഴിഞ്ഞ മേയ് മൂന്നിനാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ കേസിൽ 21 ദിവസം ജയിലിൽ കിടന്നശേഷം പുറത്തിറങ്ങിയപ്പോഴാണ് കോതമംഗലം സി ഐയെ ആയങ്കി പരസ്യമായി ഭീഷണിപ്പെടുത്തിയത്. ഇതിനു പിന്നാലെ കോതമംഗലം ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഊന്നുകൽ സി ഐയെ ഓഗസ്റ്റ് അഞ്ചിന് സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഊന്നുകൽ പൊലീസ് ഇതിൽ ഓഗസ്റ്റ് ആറിന് കേസ്സെടുത്തു. തുടർന്ന് കോതമംഗലം ഇൻസ്പെക്ടർക്കെതിരെ ഭീഷണി മുഴക്കിയ കേസിലും ഊന്നുകൽ ഇൻസ്പെക്ടറെ സമൂഹമാധ്യമങ്ങൾ വഴി വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഓഗസ്റ്റ് ആറിന് ആയങ്കി ഒളിവിൽ പോയി.
ഒളിവിലിരുന്നുകൊണ്ട് ഇൻസ്റ്റഗ്രാമിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും അന്വേഷണ ഉദ്യോഗസ്ഥരെയും ആഭ്യന്തര വകുപ്പിനെയും വെല്ലുവിളിക്കുന്ന ശബ്ദസന്ദേശങ്ങളും പോസ്റ്റുകളും ആയങ്കി നിരന്തരം പുറത്തുവിട്ടു. ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ചതിന് ആലുവ പൊലീസും കേസ് രജിസ്റ്റർ ചെയ്തു. പിടിക്കാമെങ്കിൽ എന്നെ പിടിച്ചോളൂ എന്ന് പൊലീസിനെ വെല്ലുവിളിച്ചു. ഓഗസ്റ്റ് 7-ന് പൊലീസിനും ആഭ്യന്തര വകുപ്പിനും എതിരെ വെല്ലുവിളി തുടർന്നതോടെ ആയങ്കിയെ പിടികൂടാനായി 10 അംഗ പ്രത്യേക പൊലീസ് സ്ക്വാഡ് രൂപീകരിച്ചു. വിപിഎന്നും രഹസ്യ ആപ്പുകളും വൈഫൈ നെറ്റ്വർക്കുകളും ഉപയോഗിച്ചായിരുന്നു ഇയാൾ പോസ്റ്റുകൾ പങ്കുവെച്ചിരുന്നത്.
അതിനിടെ മുഖ്യമന്ത്രിക്കെതിരെ ഫെയ്സ് ബുക്ക് പോസ്റ്റിട്ടതിന് സൈബർ പൊലീസും കേസ്സെടുത്തു. ഓഗസ്റ്റ് 8-ന് അർജുൻ ആയങ്കി ഒളിവിൽ കഴിയാൻ സഹായിച്ച അഞ്ച് പേരെ പൊലീസ് പിടികൂടി. ഒളിവിൽ കഴിയുന്നതിനിടെ എടപ്പാളിലെ ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നതിന്റെയും പാലിയേക്കര ടോൾ പ്ലാസ കടന്നുപോകുന്നതിന്റെയും ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കണ്ണൂർ പനങ്കാവിൽ നിന്നും ആയങ്കിയുടെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനു പിന്നാലെയാണ് ഇന്നു രാവിലെ ദിവസങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ ആയങ്കിയെ കേരള പൊലീസ് പിടികൂടിയത്



