
അടിമാലി : കൊച്ചി ധനുഷ്ക്കോടി ദേശിയപാതയിൽ വാളറ ആറാംമൈലിന് സമീപം വാഹനാപകടം. കെ എസ് ആർ ടി സി ബസ് പാതയോരത്തു നിന്നും കൊക്കയിലേക്ക് മറിഞ്ഞു. മൂന്നാറിൽ നിന്നും പോകുകയായിരുന്ന കെ എസ് ആർ ടി സി ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം ആയിരുന്നു അപകടം സംഭവിച്ചത്. ഈരാറ്റുപേട്ട കണ്ടത്തിൽ മനു ജോസഫ് (43), കോട്ടയം പണായിൽ അരവിന്ദ് അജി (29), കൊട്ടാരക്കര ലളിതഭവൻ ജിമ്മി ശശിധരൻ (46), കോട്ടയം അപ്പോളിൻ കെസിയ റ്റി.മീന (25), ബസിൻ്റെ കണ്ടക്ടർ കൊല്ലം രഞ്ചുഭവൻ മദുസൂദനൻ പിള്ള (46), ബസിൻ്റെ ഡ്രൈവർ തൊടുപുഴ ചൂരവേലിൽ സി.എ ലത്തിഫ് (42) എന്നിവരെ കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിലും,
ഏറ്റുമാനൂർ കുഴിക്കാട്ടിൽ ഷാലി ബാബു (54) നെ കോതമംലം സെൻ്റ് ജോസഫ് (ധർമ്മഗിരി) ആശുപത്രിയിലും പ്രവേശിപ്പിച്ചു. തൊടുപുഴ മടക്കത്താനം പുതിയേടത്ത് ജോബിക ജോയി (33)യെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രുഷനൽകിയ ശേഷം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മൂന്നാറിൽ നിന്നും അടൂരിന് പോകുകയായിരുന്ന ബസാണ് വാളറ ആറാംമൈലിന് സമീപത്ത് വച്ച് അപകടത്തിൽപ്പെട്ടത്. യാത്രക്കാരുമായി വന്ന ബസ് റോഡിൽ നിന്നും കൊക്കയിലേക്ക് പതിച്ചു. മറിഞ്ഞ ബസ് പിന്നീട് മരത്തിൽ തങ്ങി നിന്നതിനാൽ കൂടുതൽ താഴേക്ക് പതിക്കുന്നത് ഒഴിവായി. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടൻ പ്രദേശവാസികളുടെയും പോലീസിൻ്റെയും ഫയർഫോഴ്സിൻ്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി യാത്രക്കാരെ പുറത്തെത്തിച്ചു. വളവോടു കൂടിയ ഇറക്കത്തിൽ എതിരെ വന്ന ടൂറിസ്റ്റ് ബസ്സിന് സൈഡ് കൊടുക്കുന്നതിനിടെ ബ്രേക്ക് ചെയ്തപ്പോൾ തെന്നിമാറിയതാണ് അപകട കാരണമെന്ന് കോതമംഗലത്ത് ചികിത്സയിൽ കഴിയുന്ന ഡ്രൈവർ തൊടുപുഴ സ്വദേശി സി.എ ലത്തിഫ് പറഞ്ഞു.