KeralaLatest News

പാതിവില തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട് സര്‍ക്കാര്‍; കേസ് വിചാരണ വര്‍ഷങ്ങളോളം നീണ്ടുപോകാന്‍ ഇടയാക്കിയേക്കുന്ന തീരുമാനമെന്ന് വിമര്‍ശനം

പാതിവില തട്ടിപ്പുകേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട് സര്‍ക്കാര്‍. അന്വേഷണ സംഘത്തിന്റെ തലവനായ ക്രൈംബ്രാഞ്ച് എസ്പി എംജെ സോജനെ വിജിലന്‍സിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെയാണ് നടപടി. ഇനി പ്രത്യേക സംഘം അന്വേഷിക്കേണ്ടതില്ലെന്നും ക്രൈംബ്രാഞ്ചിന്റെ അതത് യൂണിറ്റുകള്‍ അന്വേഷിച്ചാല്‍ മതിയെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം.

പാതിവിലയ്ക്ക് സ്‌കൂട്ടറുകള്‍ ഉള്‍പ്പെടെ ലഭിക്കുമെന്ന പേരില്‍ കേരളത്തില്‍ ഉടനീളം നടന്ന തട്ടിപ്പായിരുന്നു പാതിവില തട്ടിപ്പ്. 500 കോടി രൂപയിലധികം രൂപയാണ് ഇതിലൂടെ തട്ടിയെടുത്തത്. 1400 ലധികം പരാതികളാണ് ഉയര്‍ന്നിരുന്നത്. പ്രത്യേക സംഘം ഇല്ലാതായതോടെ അന്വേഷണം കുത്തഴിഞ്ഞ നിലയിലാകുമെന്ന് ആശങ്കയും ഉയരുന്നുണ്ട്.

സീഡ് സൊസൈറ്റികള്‍ കൂടി ഉള്‍പ്പെട്ട ഏറെ നൂലമാലകള്‍ ഉള്ള തട്ടിപ്പ് കൂടിയാണിത്. ഏകീകൃത സ്വഭാവത്തോടെ അന്വേഷിച്ചില്ലെങ്കില്‍ പരസ്പര വൈരുദ്ധ്യമുള്ള കണ്ടെത്തുലകള്‍ വന്നേക്കാനും സാധ്യതയുണ്ട്. സാക്ഷികളും പ്രതികളും അന്വേഷണത്തിന്റെ സ്വഭാവമനുസരിച്ച് മാറി വരാം. വിചാരണ ഘട്ടത്തില്‍ പ്രതികള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യുമെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍. സമാനസ്വഭാവമാണെങ്കില്‍ മൂന്ന് പരാതിക്കാര്‍ക്ക് ഒറ്റക്കേസ് എന്ന നിലയില്‍ കോടതിക്ക് വിചാരണ ചെയ്യാം. പരസ്പര വൈരുദ്ധ്യമുള്ള കണ്ടെത്തലുകളാണെങ്കില്‍ ഇതിന് കഴിയില്ല. ഇതോടെ വിചാരണ വര്‍ഷങ്ങളോളം നീളാം. തട്ടിപ്പിനിരയായവര്‍ക്ക് നീതി നിഷേധിക്കുന്ന തീരുമാനമാണ് സര്‍ക്കാരില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!