മൂന്നാറിൽ റവന്യൂ ഭൂമി കയ്യേറി നിർമ്മിച്ച കെട്ടിടം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൊളിച്ചു നീക്കി.

മൂന്നാർ ന്യൂ നഗറിൽ ഗവ. ഹോമിയോ ആശുപത്രിക്ക് സമീപത്ത് അനധികൃതമായി നിർമ്മിച്ച കെട്ടിടമാണ് ഉദ്യോഗസ്ഥ സംഘം പൊളിച്ചു നീക്കിയത്. പ്രതിഷേധം മുന്നിൽക്കണ്ട് മൂന്നാർ എസ്എച്ച്ഒയുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. കോൺക്രീറ്റ് തൂണുകളുടെയും മേൽക്കൂരയുടെയും പണികൾ പൂർത്തിയാക്കി ചുവരുകൾ നിർമ്മിക്കുന്നതിനിടയിലാണ് കയ്യേറ്റം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ദേവികുളം തഹസിൽദാരുടെ നേതൃത്വത്തിലാണ് കെട്ടിടം പൊളിച്ചു നീക്കിയത്.
റവന്യൂ വകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി കെട്ടിട ഉടമയും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. എന്നാൽ പോലീസ് ഇവരെ ബലമായി നീക്കം ചെയ്തു. നേരത്തെ ഇതേ സ്ഥലത്ത് പലതവണ കെട്ടിടം നിർമ്മിക്കാൻ ശ്രമിച്ചിരുന്നെങ്കിലും റവന്യൂ അധികൃതർ പൊളിച്ച് നീക്കിയിരുന്നു. ഒരിടവേളക്ക് ശേഷമാണ് വീണ്ടും ഇതേ സ്ഥലത്ത് കെട്ടിടം നിർമ്മിക്കാൻ ശ്രമിച്ചത്.
അതേ സമയം വൻകിട കയ്യേറ്റങ്ങൾക്കെതിരെ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നില്ലെന്നും സാധാരണക്കാരെ ദ്രോഹിക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.
പാവപ്പെട്ടവർ രണ്ട് സെന്റ് സ്ഥലത്ത് നിർമ്മിക്കുന്ന കെട്ടിടങ്ങളാണ് ഉദ്യോഗസ്ഥർ പൊളിച്ചു നിൽക്കുന്നത്. പ്രദേശത്ത് ആർക്കും പട്ടയമില്ല. എന്നാൽ ഇത്തരം ഭൂമിയിൽ നടക്കുന്ന വൻകിട നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ നടപടിയെടുക്കുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.