അന്തരിച്ച മൂന്നാറിലെ തോട്ടം തൊഴിലാളി നേതാവും സിപിഐ ഇടുക്കി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ പി പളനിവേലിൻ്റെ സംസ്ക്കാരം നാളെ നടക്കും..

മൂന്നാർ : ഇന്ന് രാവിലെ അന്തരിച്ച മൂന്നാറിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായ പി പളനിവേലിൻ്റെ മൃതദേഹം മൂന്നാറിലെത്തിച്ചു. വ്യക്ക രോഗത്തിന് ചികിത്സയിലിരിക്കെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു രാവിലെ ആറ് മണിയോടെ എഴുപത്തിമൂന്നുകാരനായ പി പളനിവേലിൻ്റെ അന്ത്യം സംഭവിച്ചത്. മൂന്നാറിൽ തോട്ടം തൊഴിലാളികളുടെ നിരവധി അവകാശ സമരങ്ങൾക്ക് നേതൃത്വം നൽകിയ നേതാവാണ് വിടവാങ്ങിയത്.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പളനിവേൽ ദേവികുളം എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി,സിപിഐ ഇടുക്കി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എന്നീ നിലകളിൽ
പ്രവർത്തിച്ചു വരികയായിരുന്നു. സി പി ഐ സംസ്ഥാന കൗൺസിലംഗം, ഇടുക്കി ജില്ലാ എക്സിക്യൂട്ടീവ് അംഗം ,ദേവികുളം മണ്ഡലം സെക്രട്ടറി, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്, മൂന്നാർ ഗ്രാമ പഞ്ചായത്തംഗം,
എ ഐ റ്റി യു സി സംസ്ഥാന കൗൺസിലംഗം എന്നീ നിലകളിലും പി പളനിവേൽ പ്രവർത്തിച്ചിട്ടുണ്ട്.
വൃക്ക രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ന്യൂമോണിയയും ബാധിച്ചു. നാളെ രാവിലെ 9 മണി മുതൽ ഒരു മണി വരെ മൃതദേഹം മൂന്നാർ സിപിഐ ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും. രണ്ട് മണിയോടെ പി പളനിവേലിൻ്റെ സംസ്ക്കാര ചടങ്ങുകൾ നടക്കും.