KeralaLatest NewsLocal news

അടിമാലി താലൂക്ക് ആശുപത്രിയില്‍ കാര്‍ഡിയോളജി ഒ പി വിഭാഗം തുടങ്ങുവാനുള്ള നീക്കം അട്ടിമറിക്കപ്പെട്ടുവെന്നാരോപണം

അടിമാലി: അടിമാലി താലൂക്ക് ആശുപത്രിയില്‍ കാര്‍ഡിയോളജി ഒ പി വിഭാഗം പ്രവര്‍ത്തനമാരംഭിക്കാനുള്ള തീരുമാനം അട്ടിമറിക്കപ്പെട്ടുവെന്ന ആരോപണവുമായി അടിമാലി ബ്ലോക്ക് പഞ്ചായത്ത് യു ഡി എഫ് ഭരണ സമിതിയംഗങ്ങള്‍ രംഗത്ത്. അടിമാലി താലൂക്കാശുപത്രിയില്‍ ഹൃദയ സംബന്ധമായ ചികിത്സ ആരംഭിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഹൈറേഞ്ച് മേഖലയിലെ ആളുകള്‍ക്ക് പ്രതീക്ഷ നല്‍കിയായിരുന്നു കഴിഞ്ഞ ബുധനാഴ്ച്ച അടിമാലി താലൂക്ക് ആശുപത്രിയില്‍ കാര്‍ഡിയോളജി ഒ പി വിഭാഗം പ്രവര്‍ത്തന സജ്ജമാക്കുന്നത് സംബന്ധിച്ച ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ഉത്തരവ് ഇറങ്ങിയത്.

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍ വിഭാഗം ജൂനിയര്‍ കണ്‍സള്‍റ്റന്റിനെ ആഴ്ച്ചയില്‍ ഒരു ദിവസം അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കായി നിയമിച്ച് കാര്‍ഡിയോളജി ഒ പി വിഭാഗം പ്രവര്‍ത്തനമാരംഭിക്കുന്ന വിധമായിരുന്നു ക്രമീകരണം ഒരുക്കിയിരുന്നത്. എന്നാല്‍ രണ്ട് ദിവസത്തിനുള്ളില്‍ ഈ ഉത്തരവ് അട്ടിമറിക്കപ്പെട്ടുവെന്നാണ് അടിമാലി ബ്ലോക്ക് പഞ്ചായത്ത് യു ഡി  എഫ് ഭരണ സമിതിയംഗങ്ങളുടെആരോപണം.

സംഭവത്തില്‍ പ്രതിഷേധിച്ച് അടിമാലി ബ്ലോക്ക് പഞ്ചായത്ത് യു ഡി എഫ് ഭരണ സമിതിയംഗങ്ങളുടെ നേതൃത്വത്തില്‍ അടിമാലി താലൂക്കാശുപത്രിക്ക് മുമ്പില്‍ പ്രതിഷേധിച്ചു.
കാര്‍ഡിയാക് ചികിത്സയുമായി ബന്ധപ്പെട്ടുള്ള എക്കോ, ടിഎംടി ഉള്‍പ്പെടെയുള്ള വിവിധ മെഷീനറികളും മറ്റും ആശുപത്രിയില്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഡോക്ടറെ നിയമിക്കുന്നതിന് നടപടി സ്വീകരിച്ചിരുന്നില്ല. ഇതു സംബന്ധിച്ച് കഴിഞ്ഞ 14ന് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയും 16ന് ആശുപത്രി സൂപ്രണ്ടും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കത്തു നല്‍കിയിരുന്നു.

ഇതിന് പിന്നാലെയായിരുന്നു കാര്‍ഡിയോളജി ഒ പി വിഭാഗം പ്രവര്‍ത്തനമാരംഭിക്കുന്നത് സംബന്ധിച്ച ഉത്തരവിറങ്ങിയത്. ഹൃദയ സംബന്ധമായ ചികിത്സാ ആവശ്യങ്ങള്‍ക്ക് നിലവില്‍ ഹൈറേഞ്ചില്‍ നിന്നുള്ള രോഗികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ ലഭിക്കുന്നതിന് 150 കിലോമീറ്റര്‍ ദൂരത്തുള്ള കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തേണ്ട സ്ഥിതിയാണുള്ളത്.ഈ സാഹചര്യത്തിലായിരുന്നു കാര്‍ഡിയോളജി ഒ പി വിഭാഗം പ്രവര്‍ത്തനമാരംഭിക്കുന്നത് സംബന്ധിച്ച ഉത്തരവിറങ്ങിയതും ആളുകള്‍ പ്രതിക്ഷയോടെ ഇതിനെ നോക്കി കണ്ടതും.ഈ ഉത്തരവ് അട്ടിമറിക്കപ്പെട്ടുവെന്ന ആക്ഷേപമാണിപ്പോള്‍ ഉയര്‍ന്നിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!