‘സംസ്ഥാന സർക്കാർ ആരുമായും കരാർ ഒപ്പിട്ടിട്ടില്ല; വിഷയം അനാവശ്യമായി പെരുപ്പിച്ചു കാണിക്കുന്നു’; മന്ത്രി വി അബ്ദുറഹിമാൻ

മെസി വിവാദത്തിൽ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാൻ. സംസ്ഥാന സർക്കാർ ആരുമായും കരാർ ഒപ്പിട്ടിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. കരാർ ഒപ്പിട്ടത് സ്‌പോൺസർമാരാണെന്ന് മന്ത്രി പറഞ്ഞു. അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷനുമായാണ് കരാർ ഒപ്പുവെച്ചിട്ടുള്ളത്. അവർ തമ്മിലാണ് കരാറെന്ന് മന്ത്രി വ്യക്തമാക്കി.
അനാവശ്യമായി വിവാദങ്ങളിലേക്ക് കൊണ്ടുവരുന്നുവെന്ന് മന്ത്രി പറഞ്ഞു. സ്‌പെയിനിലേക്ക് മന്ത്രി ഒറ്റക്കല്ല പോയത് കായിക വകുപ്പിലെ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. അവർ പോയി വരുമ്പോൾ അതിന് ചെലവുണ്ടാകും. പ്രധാനമന്ത്രി എത്ര കോടി രൂപയുടെ യാത്ര ചെലവ് ഉണ്ടാക്കി. ചെറിയ കാര്യങ്ങൾക്ക് അനാവശ്യമായ വാർത്ത സൃഷ്ടിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.
മെസിെയെ കാണാൻ ഇവിടെ നിന്ന് ആരും പോയില്ല. സ്പെയിനിൽ പോയ സമയത്ത് അവരുടെ ക്യാമ്പ് സന്ദർശിക്കുകയായിരുന്നു. 2024 സെപ്റ്റംബറിൽ കായികമന്ത്രി മാഡ്രിഡിൽ ലിയാൻഡ്രോ പീറ്റേഴ്സണുമായാണ് കൂടിക്കാഴ്ച നടത്തിയിരുന്നത്. എല്ലാത്തിനും കൃത്യമായ ഉത്തരമുണ്ട്. നടപടിക്രമങ്ങളുണ്ട്. അത് പൂർത്തിയാക്കിയ ശേഷം ഉത്തരം നൽകും. സമയം മാറ്റി ചോദിച്ചതിനെ തുടർന്നാണ് അർജന്റീന ടീമിന് സമയം മാറ്റി നൽകിയത്. ഇതാണ് യാഥാർത്ഥ്യം. അനാവശ്യമായി ഇതിനെ പെരുപ്പിച്ച് കാണിച്ച് വ്യക്തിഹത്യ നടത്തുകയാണെ ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.
കരാർ ലംഘനം ഉണ്ടായിരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നാണെന്ന് വ്യക്തമാക്കുന്ന സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കരാർ ലംഘനം നടത്തിയത് കേരള സർക്കാരെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ആരോപിക്കുന്നത്. സർക്കാർ കരാർ വ്യവസ്ഥകൾ പൂർത്തീകരിച്ചില്ല. കരാർ ലംഘിച്ചത് കേരള സർക്കാർ എന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ചീഫ് മാർക്കറ്റിംഗ് ആൻഡ് കൊമേഴ്സ്യൽ ഹെഡ് ലിയാൻഡ്രോ പീറ്റേഴ്സൺ ആരോപിച്ചു.