പീരുമേട് കാട്ടാന ആക്രമണം; കൊല്ലപ്പെട്ട സീതയുടെ കുടുംബത്തിന് നഷ്ടപരിഹാരത്തുക നൽകാതെ വനംവകുപ്പ്

ഇടുക്കി പീരുമേട് പ്ലാക്കത്തടത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സീതയുടെ കുടുംബത്തിന് നഷ്ടപരിഹാരത്തുക നൽകാതെ വനംവകുപ്പ്. കാട്ടാന ആക്രമണത്തിലാണ് സീത കൊല്ലപ്പെട്ടതെന്ന് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തന്നെ പ്രതിയാക്കാൻ ഗൂഢാലോചന നടന്നുവെന്നു സീതയുടെ ഭർത്താവ് ബിനു പറഞ്ഞു
സീതയുടെ മരണം കാട്ടാന ആക്രമണത്തിൽ ആണെന്ന റിപ്പോർട്ട് പോലീസ് കോടതിയിൽ സമർപ്പിച്ചിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും താൻ പ്രതിയാണെന്ന ധാരണയിലാണ് വനം വകുപ്പ് ഇപ്പോഴും എന്നാണ് സീതയുടെ ഭർത്താവ് ബിനു പറയുന്നത്. വനം വകുപ്പും, ഫോറൻസിക് സർജനും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് ഊര് മൂപ്പൻ രാഘവൻ.
ജൂൺ 13നാണ് സീത കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മരണം കാട്ടാന ആക്രമണത്തിൽ അല്ല എന്ന ഫോറൻസിക് സർജന്റെ പ്രസ്താവനയായിരുന്നു വിവാദമായത്. നിലവിൽ കേസ് കോടതിയിൽ നിൽക്കുന്നതിനാലാണ് ധനസഹായം നൽകാൻ വൈകുന്നതെന്ന് വനം വകുപ്പും പ്രതികരിച്ചു.