കോതമംഗലത്ത് വീണ്ടും എക്സൈസിന്‍റെ കഞ്ചാവ് വേട്ട : മൂന്നര കിലോയിലധികം കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ

കോതമംഗലം: കഴിഞ്ഞ രാത്രിയിൽ കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും എറണാകുളം എക്സൈസ് ഇന്‍റലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിൽ കോതമംഗലത്തിന് സമീപം കോഴിപ്പിള്ളിയിൽ വച്ച് ഒഡീഷ സ്വദേശി ഭിമോ ബിറോ (27) എന്നയാളെ 3.632 കിലോ കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് അറസ്റ്റ് ചെയ്തു. ഇയാൾ ഒഡിഷയിൽ നിന്നും വൻതോതിൽ കഞ്ചാവ് ട്രെയിൻ മാർഗം കേരളത്തിൽ എത്തിച്ച് കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ തദ്ദേശീയരായ യുവാക്കളെ ലക്ഷ്യമിട്ട് കടത്തിക്കൊണ്ടുവരുന്ന കഞ്ചാവാണിത് എന്നാണ് പ്രാഥമിക നിഗമനം.
ഈയാഴ്ചയിൽ തന്നെ കോതമംഗലം എക്സൈസ് റേഞ്ച് പാർട്ടി കണ്ടെടുത്ത മൂന്നാമത്തെ മേജർ കേസാണിത്. ഓണം സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി വരുംദിവസങ്ങളിലും ശക്തമായ പരിശോധനയുണ്ടാകും എന്ന് എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസ് അറിയിച്ചു
ഇന്‍റലിജൻസ് ബ്യൂറോ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എം.എ യൂസഫലി, രഞ്ജു എൽദോ തോമസ്, കോതമംഗലം എക്സൈസ് റേഞ്ചിലെ ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ ലിബു പിബി, ബാബു എം.ടി, സോബിൻ ജോസ്, റസാക്ക് കെ.എ, സിവിൽ എക്സൈസ് ഓഫീസർ ബിലാൽ പി.സുൽഫി എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.