മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയ്ക്ക് മര്‍ദനം; സംഭവം ഇടുക്കിയിൽ വെച്ച്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൊടുപുഴ: മാധ്യമപ്രവർത്തകനും മറുനാടൻ മലയാളി ഉടമയുമായ ഷാജൻ സ്കറിയയ്ക്ക് മർദ്ദനം. ഇടുക്കി തൊടുപുഴയിൽ വെച്ചാണ് ഷാജൻ സ്കറിയയെ മൂന്നംഗ സംഘം ആക്രമിച്ചത്. മങ്ങാട്ട് കവലയിൽ വെച്ച് വാഹനം തടഞ്ഞിട്ടശേഷം മർദിക്കുകയായിരുന്നു. പരിക്കേറ്റ ഷാജൻ സ്കറിയ തൊടുപുഴ ജില്ലാ ആശുപത്രിയില ചികിത്സ തേടിയശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറി. ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടയാണ് ആക്രമണം. ഷാജൻ സ്കറിയയുടെ പരിക്ക് ഗുരുതരമല്ല. കണ്ടാലറിയാവുന്ന മൂന്ന് ആളുകൾക്കെതിരെ വധശ്രമകുറ്റം ഉൾപ്പെടെ ചുമത്തി കേസെടുക്കുമെന്ന് തൊടുപുഴ പൊലീസ് അറിയിച്ചു.
സംഭവസ്ഥലത്ത് സിസിടിവി ഉണ്ടെങ്കിൽ ദൃശ്യങ്ങൾ ശേഖരിച്ച് ആളുകളെ തിരിച്ചറിയാനുള്ള ശ്രമം തുടങ്ങിയെന്നും തൊടുപുഴ പൊലീസ് അറിയിച്ചു. ആക്രമണത്തിന് പുറകിൽ സിപിഎമ്മാണെന്നും നിയമപരമായി തന്നെ എതിർക്കാൻ പറ്റാത്തതിനാൽ കായികമായി നേരിടാൻ ആണ് ചിലരുടെ ശ്രമമെന്നും ഷാജൻ സ്കറിയ ആരോപിച്ചു.