കൃഷി ഇടങ്ങളിൽ നാശം വിതച്ച് മുറിവാലൻ കൊമ്പൻ; കോതമംഗലം കോട്ടപ്പടിയിൽ വീണ്ടും കാട്ടാന ശല്യം

കോതമംഗലം കോട്ടപ്പടി മേഖലയിൽ വീണ്ടും കാട്ടാന ശല്യം. വനപാലകർ പടക്കം പൊട്ടിച്ചിട്ടും കാട് കയറാതെ മുറിവാലൻ കൊമ്പൻ പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിച്ചു. മൂന്നാറിൽ റോഡിൽ നിലയുറപ്പിച്ച ഒറ്റക്കൊമ്പൻ ഏറെ നേരം ഗതാഗതം തടസപ്പെടുത്തി.
കഴിഞ്ഞ ദിവസം കാട്ടാന കിണറ്റിൽ വീണ പ്രദേശത്തിന് സമീപത്താണ് വീണ്ടും കാട്ടാന ശല്യം ഉണ്ടായത്. മുറിവാലൻ കൊമ്പൻ എന്ന കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചതിന് പുറമെ നാട്ടുകാരെ വിരട്ടി ഓടിക്കുന്നതും പതിവാണ്. ആന ജനവാസമേഖലയിലേയ്ക്ക് ഇറങ്ങാതിരിക്കാൻ സ്ഥാപിച്ച വൈദ്യുതവേലിയും തകർത്തു. കോട്ടപ്പടി, ചീനിക്കുഴി, വടക്കുംഭാഗം,പ്ലാമുടി മേഖലയിൽ വ്യാപകമായി കൃഷി നശിച്ചിച്ചെന്ന് നാട്ടുകാർ പറയുന്നു. വനപാലകരുടെ സംഘം എത്തിയെങ്കിലും പടക്കം പൊട്ടിച്ചിട്ടും ആന കാട് കയറാൻ തയ്യാറായില്ല.
Advertisement
അതേസമയം, മൂന്നാറിൽ ഒറ്റക്കൊമ്പന്റെ വിളയാട്ടം തുടരുകയാണ്. രാവിലെ കൊരണ്ടിക്കാട് മേഖലയിലെ റോഡിലിറങ്ങിയ കാട്ടാന ഏറെ നേരം ഗതാഗതം തടസപ്പെടുത്തി. ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാന കാട് കയറാൻ തയ്യാറാകാത്തത് പ്രദേശവാസികൾക്ക് ഭയം ഉണ്ടാക്കുന്നുണ്ട്.