
പൊലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതികളിൽ സർക്കാർ മാതൃകാപരമായ നടപടികൾ തന്നെ സ്വീകരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫിന്റെ പൊലീസ് നയം വ്യക്തമാണ്. ഉദ്യോഗസ്ഥർക്കെതിരെ പെട്ടെന്ന് നടപടി എടുക്കുക പ്രായോഗികമല്ലെന്നും പരാതികൾ അന്വേഷിച്ച ശേഷം മാത്രമായിരിക്കും നടപടി സ്വീകരിക്കുക. കാലതാമസം ഉണ്ടായിട്ടുണ്ടെന്ന് പറയാൻ കഴിയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
എഡിജിപി എം ആർ അജിത് കുമാറിനെതിരായ നിലപാട് വ്യക്തമാണ്. ക്രമസമാധാന ചുമതലയിൽ നിന്ന് അജിത്കുമാറിനെ മാറ്റണമെന്നായിരുന്നു ആവശ്യം. ഈ ആവശ്യം സർക്കാർ അംഗീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
കേരളത്തിൻ്റെ ഭാവി വികസന രേഖ സിപിഐ തയ്യാറാകും. സിപിഐ സംസ്ഥാന സമ്മേളനത്തിനു ശേഷമായിരിക്കും തയ്യാറാക്കുക.പണവും ലാഭവുമല്ല ജനമാണ് മുഖ്യം എന്ന വികസന കാഴ്ചപ്പാടായിരിക്കും സിപിഐ അവതരിപ്പിക്കുക. എൽഡിഎഫ് സർക്കാരിന് മൂന്നാം ഊഴമുണ്ടാകുമെന്നും ബിജെപിയെയും എസ്ഡിപിഐയെയും കൂട്ടുപിടിച്ച് അധികാരത്തിലെത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു