ചിത്തിരപൂരം മണ്ണിച്ചിൽ ; റിസോർട്ടിന്റെ നിർമാണം നടന്നത് സ്റ്റോപ്പ് മെമ്മോ അവഗണിച്ച്

ആനച്ചാൽ ചിത്തിരപുരത്ത് മൺതിട്ട ഇടിഞ്ഞുവീണ് രണ്ട് തൊഴിലാളികൾ മരിച്ച സംഭവത്തിൽ റിസോർട്ടിന്റെ സംരക്ഷണഭിത്തി നിർമാണം നടത്തിയത് മൂന്നാർ സ്പെഷ്യൽ തഹസിൽദാരുടെ ഉത്തരവ് മറികടന്ന് അനധികൃതമായിട്ടെന്ന് കണ്ടെത്തി. നിർമാണ പ്രവർത്തനത്തിനിടെ തൊഴിലാളികളായ ആനച്ചാൽ സ്വദേശി രാജീവനും, ബൈസൺവാലി സ്വദേശി ബെന്നിക്കുമാണ് ജീവൻ നഷ്ടമായത്. റിസോർട്ടിന്റെ സംരക്ഷണഭിത്തി നിർമാണത്തിനായി മണ്ണ് എടുക്കവേ മറുവശത്ത് ഉള്ള തിട്ട ഇടിഞ്ഞ് വീണാണ് അപകടം ഉണ്ടായത്. ഒരുമണിക്കൂറിലേറെ തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു.
കെട്ടിടത്തിലേയ്ക്കുള്ള ഇടുങ്ങിയ പാതയും, കനത്ത മഴയുമാണ് രക്ഷാപ്രവർത്തനം വൈകാൻ കാരണമായത്. അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റിയ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. സ്റ്റോപ്പ് മെമ്മോ അവഗണിച്ചുകൊണ്ടായിരുന്നു നിർമാണം നടത്തിയിരുന്നത്. നിർമാണം നടന്നാൽ മണ്ണിടിയാൻ സാധ്യതയുണ്ടെന്ന് റവന്യൂ വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. വില്ലേജ് ഓഫീസർ പൂട്ടി സീൽ വെച്ച കെട്ടിടത്തിൽ അനുമതി ഇല്ലാതെ വീണ്ടും നിർമ്മാണം പുരോഗമിക്കവെയാണ് അപകടം ഉണ്ടായത്.
കെട്ടിടത്തിന്റെ ഉടമയായ എറണാകുളം കുമ്പങ്ങി സ്വദേശി ഷെറിനെതിരെ നടപടി സ്വീകരിക്കും.