CrimeKeralaLatest NewsLocal news

മൂന്നാറിലെ സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം;  ഒരു മാസം പിന്നിട്ടിട്ടും പ്രതിയെകുറിച്ച് വിവരമില്ല

മൂന്നാര്‍: മൂന്നാറില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രതിയെകുറിച്ച് വിവരമില്ലാതെ പോലീസ്. മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്ത് വന്നിരുന്ന കന്നിമല ഫാക്ടറി ഡിവിഷന്‍ സ്വദേശി രാജപാണ്ടിയെ  കഴിഞ്ഞ 22നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ഭക്ഷണം പാകം ചെയ്യാനായി സെക്യൂരിറ്റി ക്യാമ്പിലേക്ക് പോയ രാജപാണ്ടിയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഏറെ സമയം കഴിഞ്ഞും ഇയാള്‍ തിരികെ എത്താതെ വന്നതോടെ മറ്റ് സെക്യൂരിറ്റി ജീവനക്കാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കെട്ടിടത്തിനുള്ളില്‍ രാജപാണ്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ രാജപാണ്ടിയെ  ക്രൂരമായി   വെട്ടികൊലപ്പെടുത്തിയതാണെന്ന്  ബോധ്യപ്പെട്ടു. തലയില്‍ ഏഴും കഴുത്തില്‍ രണ്ടും വെട്ടുകളേറ്റിട്ടുണ്ടെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ നടത്തിയ കൊലപാതകമാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നതിനായി പ്രത്യേക സംഘത്തെയും ഇടുക്കി ജില്ലാ പൊലീസ് മേധാവി നിയോഗിച്ചു. എന്നാല്‍ സംഭവം നടന്ന് ഒരു മാസം പിന്നിടുമ്പോഴും കുറ്റവാളിയിലേക്കെത്തിച്ചേരാന്‍ പോലീസിന് ഇനിയും കഴിഞ്ഞിട്ടില്ല.

കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ പോലീസ് വിവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും കാര്യമായി ഫലം കണ്ടിട്ടില്ലെന്നാണ് വിവരം. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25,000 രൂപ പാരിതോഷികം, രഹസ്യവിവരം നല്‍കുന്നതിനായി ഇന്‍ഫര്‍മേഷന്‍ ബോക്സുകള്‍ സ്ഥാപിക്കല്‍, 150ലധികം പേരെ ചോദ്യം ചെയ്യല്‍, നൂറിലേറെ പേരുടെ ഫോണ്‍ കോളുകളുടെ പരിശോധന എന്നിവയും പോലീസ് നടത്തിയിരുന്നു. കൃത്യത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തുന്നതിനായി മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയും പൊലീസ് നടത്തിയിരുന്നു. പക്ഷെ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരിപ്പോഴും കാണാമറയത്ത് തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!