കോട്ടയം കുറവിലങ്ങാട് നിന്നും കാണാതായ സ്ത്രീയുടെ മൃതദേഹം ഇടുക്കിയിൽ കണ്ടെത്തിയ സംഭവം: ഭർത്താവ് അറസ്റ്റിൽ

കാണക്കാരി രത്നഗിരിപള്ളിക്കു സമീപം കപ്പടക്കുന്നേൽ വീട്ടിൽ സാം ജോർജിനെ (59) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ ജെസി സാമിനെ (49) കൊലപ്പെടുത്തി കൊക്കയിൽ തള്ളിയതായാണ് കണ്ടെത്തിയത്.

സാം ജോർജ്ജും ഭാര്യ ജെസ്സിയും മൂന്നു കുട്ടികളും കഴിഞ്ഞ 15 വർഷമായി രത്നഗിരിപ്പള്ളിക്കു സമീപമുള്ള വീട്ടിലാണ് താമസിച്ചിരുന്നത്. ഇരുനില വീട്ടിൽ മുകളിലും താഴെയുമായി ഇരുവരും പരസ്പരം ബന്ധമില്ലാതെ കഴിഞ്ഞുവരുകയായിരുന്നു. മക്കൾ മൂന്നും വിദേശത്ത് പോയതിനുശേഷം കഴിഞ്ഞ ആറ് മാസമായി ജസ്സി ഒറ്റക്കാണ് കഴിഞ്ഞുവന്നിരുന്നത്. ജോലി ആവശ്യത്തിനായി സാം ജോർജ്ജും വിദേശത്തായിരുന്നു. സാം ജോർജ്ജ് കഴിഞ്ഞ ആറ് മാസമായി എംജി യൂണിവേഴ്സിറ്റിയിൽ ടൂറിസം ബിരുദാനന്ത കോഴ്സ് പഠിച്ചുവരികയായിരുന്നു

ജസ്സിയെ 26-ാം തിയ്യതിമുതൽ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് മക്കൾ ജസ്സിയുടെ ബന്ധുക്കളെ അറിയിച്ചതിനെ തുടർന്ന് പോലീസും ബന്ധുക്കളും ജെസ്സി താമസിച്ചിരുന്ന വീട്ടിലും മറ്റും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ജസ്സിയെ കാണാതായതിന് കുറവിലങ്ങാട് പോലീസ് കേസ്സ് രജിസ്റ്റർ ചെയത് അന്വേഷണം നടത്തിവരവേ ഭർത്താവ് സാമിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് കൊലപാതകത്തിൻറ ചുരുളഴിയുന്നത്.
തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ കഴിഞ്ഞ 26 ന് വൈകി 6 മണിയോടെ ഉണ്ടായ വഴക്കിനെ തുടർന്ന് ഇയാൾ ജെസ്സി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചുകയറി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. തുടർന്ന് രാത്രി ഒരു മണിയോടെ കാറിന്റെ ഡിക്കിയിൽ കയറ്റി ഇടുക്കി ജില്ലയിൽ ഉടുമ്പന്നൂർ ഭാഗത്ത് റോഡിന്റെ താഴെ 30 അടിയോളം താഴ്ച്ചയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് വ്യക്തമാവുകയായിരുന്നു. പരസ്തീബന്ധം ചോദ്യം ചെയ്തതിനെ തുടർന്ന് ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേയക്ക് നയിച്ചത്.
ജെസ്സിയുടെ തിരോധാനത്തിൽ സംശയം തോന്നിയ കുറവിലങ്ങാട് പോലീസ് ഭർത്താവ് സാം ജോർജിനെ വൈക്കം ഡിവൈഎസ്പി വിജയൻ ടി പി യുടെ നേതൃത്വത്തിൽകുറവിലങ്ങാട് ഇൻസ്പെക്ടർ എസ് എച്ച് ഒ ഇ. അജീബ്., എസ് ഐ മഹേഷ് കൃഷ്ണൻ, എ എസ് ഐ റിയാസ് ടി.എച്ച്, സി പി ഒ പ്രേംകുമാർ എന്നിവർ അടങ്ങുന്ന പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു