
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ BR 105 നറുക്കെടുത്തു. TH 577825 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 25 കോടി രൂപയാണ് ഒന്നാം സമ്മാനാർഹന് ലഭിക്കുക.ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്.
രണ്ടാം സമ്മാനമായി ഒരുകോടി വീതം 20 പേർക്കും ലഭിക്കും. മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും ലഭിക്കും. അഞ്ചുലക്ഷം രൂപ വീതം 10 പേരാണ് നാലാം സമ്മാനത്തിന് അര്‍ഹരായത്. അഞ്ചാം സമ്മാനം 10 പരമ്പരകള്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ്. 5000 മുതല്‍ 500 രൂപവരെ നേടിയവരുമുണ്ട്.
തിരുവോണം ബമ്പറിന്റെ 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. പാലക്കാടായിരുന്നു ഏറ്റവും കൂടുതല്‍ വില്പന. 14,07,100 ടിക്കറ്റുകള്‍ അവിടെ വിറ്റു. 9,37,400 ടിക്കറ്റുകള്‍ വിറ്റ തൃശ്ശൂര്‍ ജില്ലയാണ് രണ്ടാമത്. മൂന്നാംസ്ഥാനം തിരുവനന്തപുരത്തിനാണ്. 8,75,900 ടിക്കറ്റുകള്‍ വിറ്റു.
അതേസമയം ഓണം ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് വിറ്റത് വൈറ്റിലയിലെ ഭഗവതി ഏജന്‍സിയില്‍ നിന്ന് എന്ന് കണ്ടെത്തി. നെട്ടൂര്‍ സ്വദേശി ലതീഷ് വിറ്റ ടിക്കറ്റിനാണ് സമ്മാനം. ഭാഗ്യശാലി ആരാണെന്ന് ഇതുവരെ അറിഞ്ഞിട്ടില്ല. നെട്ടൂരുകാരിലാരെങ്കിലുമാകണം ഭാഗ്യവാനെന്നാണ് ആഗ്രഹമെന്ന് ലതീഷ് പറഞ്ഞു. നെട്ടൂര്‍ ഐഎന്‍ടിയുസി ജങ്ഷനിലാണ് ലതീഷ് കട നടത്തുന്നത്.
ഏത് ടിക്കറ്റാണ് ഏത് നമ്പരാണ് എന്ന് തനിക്ക് അറിയില്ലെന്നും ഭഗവതി ഏജന്‍സിയില്‍ നിന്ന് വിളിച്ചു പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും ലതീഷ് പറഞ്ഞു. രണ്ട് മാസം മുന്‍പ് ലതീഷ് വിറ്റ ടിക്കറ്റിന് ഒരു കോടി രൂപ സമ്മാനം ലഭിച്ചിരുന്നു. 800 ടിക്കറ്റുകളാണ് ലതീഷ് എടുത്തിരുന്നത്. മുഴുവന്‍ ടിക്കറ്റുകളും വിറ്റു പോവുകയും ചെയ്തു. തന്റെ മാത്രമല്ല എടുക്കുന്നവരുടെ ഭാഗ്യം കൂടിയാണെന്ന് ലതീഷ് പറഞ്ഞു.