
ആശുപത്രിയിലേക്കുള്ള യാത്രാ മദ്ധ്യേ അന്യസംസ്ഥാന തൊഴിലാളി യുവതിക്ക് കനിവ് 108 ആംബുലൻസിൽ സുഖപ്രസവം. ജാർഖണ്ഡ് സ്വദേശിനിയും നിലവിൽ ഇടുക്കി സൂര്യനെല്ലി ഷണ്മുഖവിലാസം എസ്റ്റേറ്റിലെ തൊഴിലാളിയുമായ അഞ്ചുവാണ് (32) ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ബുധനാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഒപ്പമുള്ളവർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം ചിന്നക്കനാൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി. തുടർന്ന് ആംബുലൻസ് പൈലറ്റ് എൻ. നൈസൽ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ റാണി സരിത ഭായി എന്നിവർ ഉടൻതന്നെ സ്ഥലത്തെത്തി യുവതിയുമായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് തിരിച്ചു. ആംബുലൻസ് ചിന്നക്കനാൽ എത്തുമ്പോഴേക്കും യുവതിയുടെ ആരോഗ്യനില കൂടുതൽ വഷളായി. തുടർന്ന് പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ടുപോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസിലാക്കി ആംബുലൻസിൽ തന്നെ സജ്ജീകരണങ്ങൾ ഒരുക്കുകയായിരുന്നു. വൈകിട്ട് 7.45ന് റാണി സരിത ഭായിയുടെ പരിചരണത്തിൽ യുവതി ആംബുലൻസിൽ കുഞ്ഞിന് ജന്മം നൽകി. തുടർന്ന് റാണി സരിത ഭായി അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി. ഉടൻ ഇരുവരെയും ആംബുലൻസ് പൈലറ്റ് നൈസൽ അടിമാലി താലൂക്ക് ആശുപത്രി എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.