സ്കൂൾ തലത്തിൽ കുട്ടികൾക്ക് ജല അവബോധം നൽകും; ജലവിഭവങ്ങളുടെ സമഗ്ര മാനേജ്‌മെൻറ് പദ്ധതി നടപ്പാക്കും: മന്ത്രി റോഷി അഗസ്റ്റിൻ

ലഭ്യമായ സ്രോതസ്സുകൾ ഉപയോഗിച്ച് ജലവിഭവങ്ങളുടെ സമഗ്ര മാനേജ്‌മെൻറ് പദ്ധതി തയാറാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കട്ടപ്പന സെൻ്റ് ജോർജ് പാരിഷ് ഹാളിൽ നടന്ന
വിഷൻ 2031 സെമിനാറിൻ്റെ സമാപനത്തിൽ വിഷൻ ഡോക്യുമെൻ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കുടിവെള്ളത്തിനും ജലസേചനത്തിനും മറ്റാവശ്യങ്ങൾക്കും സമഗ്രമായ പദ്ധതികൾ, അതനുസരിച്ചുള്ള ആക്ഷൻ പ്ലാൻ എന്നിവ രൂപീകരിക്കുന്ന ഒരു ഉദ്യമമാണ് വിഷൻ 2031.
വിദഗ്‌ധരുടെയും ഉദ്യോഗസ്ഥരുടെയും മറ്റു സാങ്കേതിക സംവിധനങ്ങളെയും ഉപയോഗപ്പെടുത്തി കുറ്റമറ്റ വികസന രേഖ തയ്യാറാക്കുകയാണ് ലക്ഷ്യം. ഒക്ടോബർ 31 ന് വകുപ്പ് തല ചർച്ചകൾ പൂർത്തി യാക്കി വിഷൻ 2031 കരട് രൂപരേഖ തയ്യാറാക്കും. ഈ രൂപ രേഖ വെറുമൊരു ഭാവനാപരമായ രേഖ ആയിരിക്കില്ല. മറിച്ച് സർക്കാരിൻ്റെ സാമ്പത്തിക ലഭ്യത കൂടി പരിശോധിച്ച് ജനങ്ങൾക്ക് സമഗ്രവും കാര്യക്ഷമവുമായ സേവനങ്ങൾ നൽകുന്നതിനാണ് ലക്ഷ്യമിടുന്നത്. നിലവിൽ ഉദ്യോഗസ്ഥരോ ഭരണ സംവിധാനമോ മാറുന്ന സാഹചര്യങ്ങളിൽ നയ തുടർച്ച പലപ്പോഴും നഷ്ടപ്പെടാറുണ്ട്. വിഷൻ 2031 രൂപരേഖ നയ തുടർച്ച ഉറപ്പാക്കാൻ സഹായിക്കും എന്നും മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.
ജലവിഭവ വകുപ്പ് സെമിനാറിൽ നിരവധി ആശയങ്ങൾ ഉരിത്തിരിഞ്ഞെന്നും നല്ല രീതിയിൽ പാനൽ ചർച്ചകൾ നടന്നെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്കൂൾ തലത്തിൽ ജല ഉപയോഗത്തെ കുറിച്ചും ജലം പാഴക്കുന്നതിൻ്റെ അളവും ജല സംരക്ഷണത്തിൻ്റെ പ്രാധാന്യവും പകർന്നു നൽകുന്നത് കുട്ടികളിൽ ജല അവബോധമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. സെമിനാറിലെ വിവിധ വിഷയങ്ങളിൽ ഉരിത്തിരിഞ്ഞ ആശയങ്ങളും മന്ത്രി വിശദീകരിച്ചു.
സമാപന യോഗത്തിൽ ജല അതോറിറ്റി എം.ഡി. പി.ബി നൂഹ് കൃതജ്ഞത പറഞ്ഞു. ജല വിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ സിൻഹ, ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബിനു ഫ്രാൻസിസ്, ജനപ്രതിനിധികൾ,വിവിധ രാഷ്ട്രിയ കക്ഷി പ്രതിനിധികൾ, ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ചിത്രം: വിഷൻ 2031 സെമിനാർ സമാപന യോഗത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വിഷൻ ഡോക്യുമെൻ്റ് അവതരിപ്പിക്കുന്നു.