രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ടയർ താഴ്ന്നുപോയി; ഹെലിപാഡ് കോൺക്രീറ്റ് ചെയ്തത് രാവിലെ

ശബരിമല ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്റ്റർ ഇറങ്ങിയ സ്ഥലത്തെ കോൺക്രീറ്റ് തറ താഴ്ന്നുപോയി. പൊലീസ് രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ തള്ളുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ മാധ്യമങ്ങളെ ഒഴിപ്പിച്ചു. ഹെലികോപ്റ്റർ ഇറങ്ങിയ സ്ഥലം ചിത്രീകരിച്ച സ്ഥലത്തുനിന്നാണ് ഒഴിപ്പിച്ചത്. ഹെലികോപ്റ്ററിന്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നതോടെയാണ് തള്ളിനീക്കിയത്.
നിലയ്ക്കലിൽ കാലാവസ്ഥ മോശമായതോടെയാണ് ഹെലികോപ്റ്ററുകൾ പത്തനംതിട്ടയിൽ ഇറക്കിയത്. പത്തനംതിട്ടയിലെ കോന്നി പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയ ഹെലിപാഡിലാണ് സംഭവം. ഹെലികോപ്റ്ററിൻ്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നുപോവുകയായിരുന്നു. തുടർന്ന് പൊലീസും ഫയർഫോഴ്സും ചേർന്ന് ഹെലികോപ്റ്റർ തള്ളി നീക്കി.
രാഷ്ട്രപതിയുടെ ശബരിമല യാത്രയ്ക്കായി ആദ്യം നിശ്ചയിച്ചിരുന്നത് നിലയ്ക്കലിൽ ഹെലികോപ്റ്റർ ഇറക്കാനായിരുന്നു. എന്നാൽ, മഴയടക്കമുള്ള പ്രതികൂല കാലാവസ്ഥ പരിഗണിച്ച് അവസാന നിമിഷം ലാൻഡിംഗ് സ്ഥലം പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ രാവിലെയാണ് പ്രമാടത്ത് കോൺക്രീറ്റ് ചെയ്ത് ഹെലിപാഡ് ഒരുക്കിയത്. ഈ കോൺക്രീറ്റ് ഉറയ്ക്കുന്നതിന് മുൻപേ ഹെലികോപ്റ്റർ ഇറങ്ങിയതാണ് തറ താഴാൻ കാരണം.