സംസ്ഥാനത്തെ നാലാമത്തെ സര്‍ക്കാര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജിന് തറക്കല്ലിട്ടു

നെടുങ്കണ്ടം: ഉടുമ്പൻചോല ആയുർവേദ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഒ.പി പ്രവർത്തനോദ്ഘാടനവും ആശുപത്രി ഒപിഡി കോംപ്ലക്സ് ശിലാസ്ഥാപനവും മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ഒപ്പം സംസ്ഥാനത്തെ വിവിധ 73 ആയുഷ് സ്ഥാപനങ്ങളിലെ നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മന്ത്രി ഓൺലൈനായി നടത്തി. എം.എം. മണി എംഎൽഎ അധ്യക്ഷതവഹിച്ചു.
എല്ലാവരെയും ചേർത്തുപിടിക്കുന്ന നയമാണ് സംസ്ഥാന സർക്കാരിന്റേതെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. അതിർത്തി പ്രദേശമായ ഉടുമ്പൻചോലയിൽ ആയുർവേദ മെഡിക്കൽ കോളേജ് സ്ഥാപിക്കാനുള്ള തീരുമാനം സർക്കാരിന്റെ നയമാണ് കാണിക്കുന്നത്. തൊട്ടടുത്തെ അയൽസംസ്ഥാനത്തെ ആളുകൾക്കും ചികിത്സതേടാനുള്ള അവസരമാണ് സർക്കാർ ഒരുക്കിയത്. വിദേശ ടൂറിസ്റ്റുകൾ ഉൾപ്പെടെ ആരോഗ്യസംരക്ഷണത്തിനായി ഇവിടെ ചികിത്സ തേടണമെന്നാണ് സർക്കാർ ലക്ഷ്യമിട്ടുന്നത്. ആദ്യഘട്ടത്തിൽ ഒപി സേവനങ്ങളാണ് ആരംഭിക്കുന്നത്. തുടർന്ന് ഐപി സേവനങ്ങൾ ലഭ്യമാക്കും.
സർക്കാർ മേഖലയിലെ നാലാമത്തെ ആയുർവേദ മെഡിക്കൽ കോളേജാണ് ഉടുമ്പൻചോലയിലേത്. ഇടുക്കി വികസനപാക്കേജിൽ അനുവദിച്ച 10 കോടി രൂപ ഉപയോഗപ്പെടുത്തിയാണ് ആശുപത്രി ഒപിഡി കോംപ്ലക്സ് നിർമിക്കുന്നത്. ഉടുമ്പൻചോല ഗ്രാമപ്പഞ്ചായത്ത് സൗജന്യമായി വിട്ടുനൽകിയ കമ്യൂണിറ്റി ഹാളിലാണ് ഒപി വിഭാഗം പ്രവർത്തനം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ‘പ്രസുതിതന്ത്ര-സ്ത്രീരോഗ ചികിത്സ, ശല്യതന്ത്ര-ഓർത്തോപീഡിക്സ്, കായചികിത്സ- ജനറൽ മെഡിസിൻ’ എന്നീ സ്പെഷ്യാലിറ്റി വിഭാഗങ്ങളാണ് പ്രവർത്തനം ആരംഭിക്കുന്നത്.



