വാഹനാപകടങ്ങളിൽ കാൽനടയാത്രക്കാരുടെ മരണ നിരക്കിൽ വർധനവ്; 10 മാസത്തിനിടെ ജീവൻ നഷ്ടമായത് 851 പേർക്ക്

സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ കാൽനടയാത്രക്കാരുടെ മരണ നിരക്കിൽ ആശങ്കാജനകമായ വർധനവ്. സംസ്ഥാനത്ത് കഴിഞ്ഞ 10 മാസത്തിനിടെ ജീവൻ നഷ്ടമായത് 851 കാൽനട യാത്രക്കാർക്ക് ആണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തരം മരണങ്ങളുടെ തോത് 20 ശതമാനമാണ് വർധിച്ചത്.
ഇതിൽ ഏവരെയും ഞെട്ടിക്കുന്നത് സീബ്രാ ക്രോസിംഗിൽ വാഹനമിടിച്ചു മരിച്ചവരുടെ എണ്ണമാണ്. 218 കാൽനട യാത്രക്കാർക്കാണ് സീബ്രാ ക്രോസിംഗിൽ വെച്ച് ജീവൻ നഷ്ടമായത്. അതേസമയം കാൽനട യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി നടത്തിയ സ്പെഷൽ ഡ്രൈവിൽ കണ്ടെത്തിയത് 1,232 നിയമ ലംഘനങ്ങൾ. നിയമ ലംഘകരിൽ നിന്ന് രണ്ട് ലക്ഷത്തി അമ്പതിനായിരത്തിന് മുകളിൽ പിഴ ഈടാക്കി.
കഴിഞ്ഞമാസം 14-ന് ആരംഭിച്ച് മൂന്ന് ദിവസം നീണ്ടുനിന്ന പരിശോധനയിൽ കാൽനടയാത്രക്കാരുടെ ക്രോസിംഗു കളിൽ വേഗത കുറയ്ക്കാത്ത വാഹന ങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ 32,116 വാഹനങ്ങൾ പരിശോധിച്ചതിൽ 182 കേസുകൾ കോടതിയിലേക്ക് വിട്ടു. പലയിടവും സീബ്രാ ലൈനുകൾ വ്യക്തമല്ലാത്തതും അപകടത്തിൻ്റെ തോത് വർധിപ്പിക്കുന്നുണ്ട്.



