കൊല്ലത്ത് ദേശീയപാത നിർമ്മാണത്തിനിടെ റോഡ് ഇടിഞ്ഞ സംഭവം; അടിയന്തര നടപടി വേണം: മന്ത്രി പി.എ മുഹമ്മദ് റിയാസ് കേന്ദ്ര മന്ത്രിക്ക് കത്തയച്ചു

കൊല്ലം മൈലക്കാട് ദേശീയപാത നിർമ്മാണത്തിനിടെ റോഡ് ഇടിഞ്ഞ സംഭവത്തിൽ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് കേന്ദ്ര മന്ത്രിക്ക് കത്തയച്ചു. അടിയന്തര നടപടിയും ഇടപെടലും വേണം. റോഡ് നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനൊപ്പം ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ക്കരിക്ക് കത്തയച്ചു.
ദേശീയപാത 66-ന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനൊപ്പം ഗുണനിലവാരവും സുരക്ഷാക്രമീകരണങ്ങളും ഉറപ്പുവരുത്തണം എന്നും കത്തിൽ ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയോട് മന്ത്രി അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി റിപ്പോർട്ട് നൽകാൻ ആണ് മന്ത്രി നിർദേശിച്ചിരിക്കുന്നത്.ഇന്നലെ വൈകുന്നേരമാണ് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്നത്.
സംരക്ഷണ ഭിത്തി സർവ്വീസ് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. സ്കൂൾബസ് അടക്കം നാല് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. 500 മീറ്റർ ദൂരത്തിലാണ് ദേശീയപാത ഇടിഞ്ഞു വീണിരിക്കുന്നത്. റോഡ് ഉയരത്തിൽ നിർമിക്കുന്നതിന്റെ ഭാഗമായി മണ്ണിട്ട് പൊക്കിയ ഭാഗമാണ് ഇടിഞ്ഞു താഴ്ന്നത്.
വീണ്ടും ഇടിയാൻ സാധ്യതയുള്ളതിനാൽ സംഭവ സ്ഥലത്ത് നിന്ന് ആളുകളം പൊലീസ് ഒഴിപ്പിച്ചു. ഗതാഗതം പൂർണമായി തടസപ്പെട്ടതിനെ തുടർന്ന് പൊലീസ് വാഹനങ്ങൾ വഴി തിരിച്ചുവിടുന്നുണ്ട്. അപകട സ്ഥലം വഴിയുള്ള ഗതാഗതം പൂർണമായി നിർത്തിവെച്ചതായി പൊലീസ് പറഞ്ഞു.



