
അടിമാലി: അടിമാലി വെള്ളത്തൂവലിന് സമീപം വീടിന് തീപിടിച്ച് ഒരാൾക്ക് ദാരുണന്ത്യം. വെള്ളത്തൂവൽ സ്വദേശി വിക്രമൻ എന്ന് വിളിക്കുന്ന റെജികുമാറിന്റെ വീടാണ് എത്തി നശിച്ചത്. മരിച്ചത് ആരെന്ന കാര്യത്തിൽ ശാസ്ത്രീയ പരിശോധനക്ക് ശേഷം മാത്രമേ വ്യക്തത വരുത്താൻ ആകുവെന്ന് പോലീസ് അറിയിച്ചു. മരിച്ചത് വിക്രമന്റെ ബന്ധുവാണോ എന്ന കാര്യത്തിൽ പോലീസ് പരിശോധന നടത്തുന്നുണ്ട്.
ഇന്നലെ രാത്രി എട്ടരയോടെ ആയിരുന്നു സംഭവം നടന്നത്. വെള്ളത്തൂവൽ കല്ലാർകുട്ടി റോഡരികിലാണ് അഗ്നിക്കിരയായ വീട് ഉണ്ടായിരുന്നത്.
വഴിയരികിൽ കിടക്കുന്ന പ്ലാസ്റ്റിക്കും പ്ലാസ്റ്റിക്ക് സാധനങ്ങളുമൊക്കെ പെറുക്കി വീട്ടിൽ സൂക്ഷിക്കുന്ന പ്രകൃതക്കാരനാണ് വിക്രമനെന്നാണ് പരിസരവാസികൾ നൽകുന്ന വിവരം. ഇക്കാരണം കൊണ്ടു തന്നെ വിക്രമൻ്റെ വീട്ടിൽ നിറയെ ഇത്തരം വസ്തുക്കൾ ഉണ്ടായിരുന്നുവെന്നും വിവരമുണ്ട്.വിക്രമൻ്റെ ഒരു ബന്ധു ഇന്നലെ വിക്രമൻ്റെ വീട്ടിൽ എത്തിയിരുന്നതായി സൂചനയുണ്ട്. രാത്രിയിൽ പടക്കം പൊട്ടിക്കുന്നതിനിടയിൽ അബദ്ധത്തിൽ പ്ലാസ്റ്റിക്ക് വസ്തുക്കളിൽ തീ പടർന്നതാണോ അപകടത്തിന് ഇടയാക്കിയതെന്ന സംശയം നിലനിൽക്കുന്നുണ്ട്.
തീ പിടുത്തതിന് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ശാസ്ത്രീയ പരിശോധനക്ക് ശേഷം മാത്രമെ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകു.മൃതദേഹം പൂർണ്ണമായി തന്നെ കത്തിക്കരിഞ്ഞ നിലയിലാണ്.വീട്ടിൽ നിന്നും തീയും പുകയും ഉയർന്നതോടെയാണ് സമീപവാസികൾ വിവരമറിഞ്ഞത്.ഉടൻ വിവരം പോലീസിനെയും അഗ്നി രക്ഷാ സേനയേയും അറിയിച്ചു. അഗ്നി രക്ഷാ സേനയെത്തി തീ അണച്ചു.വീടും ഏറെക്കുറെ കത്തിയമർന്ന നിലയിലാണ്.വീടിനുള്ളിലാണ് മൃതദേഹം കിടന്നിരുന്നത്. ഫോറൻസിക് സംഘമുൾപ്പെടെയെത്തി തെളിവുകൾ ശേഖരിച്ച ശേഷം മൃതദേഹം തുടർനടപടികൾക്കായി മാറ്റുമെന്ന് പോലീസ് അറിയിച്ചു.ഇതിന് ശേഷം മാത്രമെ മരിച്ചയാളുടെ കാര്യത്തിൽ ശാസ്ത്രീയമായി വ്യക്തത വരുത്താനാകു.



