ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി തിരികെ കൊണ്ടു വന്നത് ഡ്യൂപ്ലിക്കേറ്റ് പാളി?

ശബരിമല സ്വർണക്കൊള്ളയിൽ, ഉണ്ണികൃഷ്ണൻ പോറ്റി തിരികെ കൊണ്ടു വന്നത് ഡ്യൂപ്ലിക്കേറ്റ് പാളിയെന്ന് സംശയം. യഥാർത്ഥ പാളികൾ തിരിച്ചെത്തിയില്ലെന്ന് ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടിൽ സൂചനയെന്നു വിവരം. പാളികളുടെ ശാസ്ത്രീയ ഘടനയിൽ വ്യത്യാസമെന്ന് പരിശോധനാഫലം. പാളികളുടെ കാലപ്പഴക്കത്തിൽ വ്യക്തത തേടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
1999 ൽ സ്ഥാപിച്ച പാളികളും നിലവിലെ പാളികളും താരതമ്യം ചെയ്തപ്പോഴാണ് വ്യാത്യാസം കണ്ടത്. ഉറപ്പിക്കണമെങ്കിൽ റിപ്പോർട്ടിൽ വ്യക്തത വേണമെന്ന് എസ്ഐടി പറയുന്നു. പാളികളുടെ കൃത്യമായ കാലപ്പഴക്കം റിപ്പോർട്ടിലില്ല. വി.എസ്.എസ്.സിയുമായി വീണ്ടും ചർച്ച നടത്തും. നിർണായക വിവരം എ ഡി ജി പി നേരിട്ട് ഇന്ന് ഹൈക്കോടതിയെ അറിയിക്കും.
അതേസമയം ശബരിമലയിൽ നിന്ന് കട്ടെടുത്ത സ്വർണത്തിൻ്റെ അളവ് കൂടിയേക്കും. നിലവിൽ ഉറപ്പിച്ചത് 585 ഗ്രാം അഥവാ 74 പവൻ സ്വർണത്തിൻ്റെ മോഷണമണ്. ഇതിൻ്റെ ഇരട്ടിയിലേറെ നഷ്ടപ്പെട്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. സ്വർണപ്പാളികളുടെ താരതമ്യ പരിശോധനയിലാണ് ഇക്കാര്യ വ്യക്തമാകുന്നത്. കേസിലെ ഇടക്കാല അന്വേഷണ റിപ്പോർട്ട് എസ്.ഐ.ടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. വാജി വാഹനം, കൊടിമരം പുനഃസ്ഥാപിക്കൽ തുടങ്ങിയ കാര്യങ്ങളിലെ സംശയങ്ങളും കോടതിയെ അറിയിക്കും.
കട്ടിളപ്പാളിയിലെയും ദ്വാരപാലക ശിൽപ്പ പാളിയിലെയും സ്വർണത്തിന്റെ അളവിൽ കുറവുണ്ടായെന്നാണ് ശാസ്ത്രീയ പരിശോധനയിലെ കണ്ടെത്തൽ. 1998ൽ പൊതിഞ്ഞ സ്വർണത്തിന്റെ അളവിലെ വ്യത്യാസമാണ് ശാസ്ത്രീയ പരിശോധനയും സ്ഥിരീകരിച്ചത്. ദ്വാരപാലക കട്ടിളപ്പാളികളിലാണ് സ്വർണത്തിൽ കാര്യമായ വ്യത്യാസം കണ്ടെത്തിയിരിക്കുന്നത്.



