ബാഹ്യ ഇടപെടലുകളില്ലാത്ത അന്വേഷണം ഉറപ്പ്, പൊലീസ് സ്റ്റേഷനുകൾ സുതാര്യവുമായ കുറ്റാന്വേഷണം ഉറപ്പാക്കും’: മുഖ്യമന്ത്രി

ഒരു വിധത്തിലുള്ള ബാഹ്യഇടപെടലുകളുമില്ലാതെ നീതിയുക്തവും സുതാര്യവുമായി കുറ്റാന്വേഷണം നടത്താമെന്നുള്ളതാണ് സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമായതിനു അടിസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളേജിൽ വിവിധ പൊലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണ ഉദ്യോഗസ്ഥർക്ക് അവർക്കു മുൻപാകെയുള്ള തെളിവുകളും വസ്തുതകളും വിലയിരുത്തി യുക്തമായ നടപടികൾ സ്വീകരിക്കുന്നതിന് യാതൊരു തടസ്സവുമില്ല . ഇത് നീതിന്യായ സംവിധാനങ്ങളുടെ അടക്കം പരാമർശവിധേയമായിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.പൊലീസിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി വിവിധ ജില്ലകളിലെ പൊലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും, തറക്കല്ലിടലും, റെയിൽ മൈത്രി മൊബൈൽ ആപ്ലിക്കേഷൻ ഉദ്ഘാടനവും തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഴയ പോലീസ് സ്റ്റേഷൻ സങ്കൽപ്പങ്ങളിൽ നിന്ന് നമ്മൾ ഏറെ മുന്നോട്ടു പോയി കഴിഞ്ഞു. ഇപ്പോൾ നിർമിക്കുന്ന എല്ലാ പോലീസ് സ്റ്റേഷനുകളും അനുബന്ധ പോലീസ് മന്ദിരങ്ങളും സ്ത്രീ ശിശു സൗഹൃദവും ഭിന്ന ശേഷി സഹൃദവുമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. കേരള പോലീസിന് ജനസഹൃദ മുഖം നല്കാൻ ഇത് ഏറെ ഉപകരിച്ചു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊലീസ് സേനയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ കഴിഞ്ഞ പത്തുവർഷങ്ങളിൽ മികച്ച മുന്നേറ്റമാണ് കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത്. നിലവിൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന ഓരോ കെട്ടിടവും എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടെയും പോലീസിന്റെ യശസ്സ് വർധിപ്പിക്കുന്ന തരത്തിലുമാണ് നിർമ്മിച്ചിട്ടുള്ളത്. വിവിധ ജില്ലകളിലായി നിർമാണം പൂർത്തിയാക്കിയ 13 പോലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും പത്തു മന്ദിരങ്ങളുടെ ശിലാസ്ഥാപനവുമാണ് മുഖ്യമന്ത്രി നിർവഹിച്ചത്.



