‘വി കുഞ്ഞികൃഷ്ണനെ ഉപയോഗിച്ച് പാർട്ടിയെ തോൽപ്പിക്കാമെന്ന് കരുതേണ്ട; എല്ലാ കോടാലി കൈയുടെയും സ്ഥാനം ചവറ്റുകൊട്ടയിൽ’, എം വി ഗോവിന്ദൻ

യ്യന്നൂരിലെ ഫണ്ട് ക്രമക്കേടിൽ ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെ ഒറ്റുകാരനെന്ന് വിളിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ കോടാലിക്കൈ ആകുന്നവരുടെ സ്ഥാനം ചവറ്റുകൊട്ടയിലാണ്. കുഞ്ഞികൃഷ്ണന്റെ അവസ്ഥയും അതായിരിക്കും കുഞ്ഞികൃഷ്ണനെ ഉപയോഗിച്ച് പാർട്ടിയെ തോൽപ്പിക്കാമെന്ന് കരുതേണ്ടെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
ചിലർ ബൂർഷ്വാ മാധ്യമങ്ങളുമായി ചേർന്ന് പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നു. അവരോട് പറയാൻ ഉള്ളത് പയ്യന്നൂർ ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല പാർട്ടിയ്ക്കകത്ത് ചർച്ച ചെയ്തു തീരുമാനിച്ച കാര്യങ്ങൾ ആണ് വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തൽ. ഒറ്റുകാരനുള്ള മറുപടി ആണ് പയ്യന്നൂരിലെ ജനക്കൂട്ടമെന്നുംകുഞ്ഞികൃഷ്ണൻ എന്തോ മുൻകൈ നേടിയെന്ന തോന്നലിൽ ആണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, പുസ്തക പ്രകാശനം മാറ്റിവെച്ചിട്ടില്ലെന്ന് വി കുഞ്ഞികൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പുസ്തകപ്രകാശനത്തിന് മുമ്പ് സിപിഎം കണക്ക് പുറത്തുവിടണമെന്നും കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു. ഫണ്ടുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യങ്ങൾ ഉന്നയിക്കും. പാർട്ടിക്കകത്ത് പോലും സത്യസന്ധമായ കണക്ക് ഇല്ലെന്നും വി കുഞ്ഞികൃഷ്ണൻ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.



