
ലോക്സഭയിൽ പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ ചില ഭാഗങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെതിരായ പരാമർശങ്ങളിൽ ഭാഗങ്ങളും നീക്കം ചെയ്തു.
മുൻ കരസേനാ മേധാവി മനോജ് മുകുന്ദ് നരവനെയുടെ പുസ്തകം ഉയർത്തിപ്പിച്ച് രാഹുൽ ഗാന്ധി ഉയർത്തിയ ആരോപണങ്ങൾ ലോക്സഭയിൽ വലിയ വാദപ്രതിവാദങ്ങൾക്കാണ് വഴിവെച്ചത്. രാഷ്ട്രപതിയുടെ നയ പ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്കിടെയാണ് ലോക്സഭയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിൽ വാക്കാൽ ഏറ്റുമുട്ടൽ. കരസേന മുൻ മേധാവി ജനറൽ എം എം നർവാനെയുടെ പുറത്തിറങ്ങാത്ത പുസ്തകത്തിലെ പരാമർശങ്ങൾ ആയുധമാക്കിയ രാഹുലിന്റെ പ്രസംഗം തടസ്സപ്പെടുത്തി. യാഥാർത്ഥ്യം ജനങ്ങളെ അറിയുന്നതിനെ പ്രധാനമന്ത്രി ഭയപ്പെടുന്നു എന്ന് രാഹുൽ പറഞ്ഞു.
ബി ജെ പി എം പി തേജസ്വി സൂര്യ കോൺഗ്രസിന്റെ രാജ്യസ്‌നേഹത്തെയും സംസ്‌കാരത്തെയും ചോദ്യം ചെയ്തതോടെയാണ് മറുപടിയുമായി രാഹുൽ ഗാന്ധി എഴുന്നേറ്റത്. 2020 ഓഗസ്റ്റിൽ ലഡാക്കിലെ കൈലാഷ് മലനിരകളിൽ ചൈനീസ് കടന്നുകയറ്റ സമയത്ത് തനിക്ക് സർക്കാരിൽനിന്ന് കൃത്യമായി നിർദേശം കിട്ടിയില്ലെന്നും, പ്രധാനമന്ത്രിയോട് സംസാരിച്ച ശേഷം രാജ്നാഥ് സിംഗ് ഏറെ വൈകി തീരുമാനം സേനയ്ക്ക് വിട്ടു എന്നും നരവനേയുടെ പുസ്തകത്തിൽ പറയുന്നുവെന്ന റിപ്പോർട്ട് കാരവാൻ മാസിക നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ഇത് പച്ചക്കള്ളമാണെന്നും, നരവനെയുടെ പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി രാജ്നാഥ് സിഗും അമിത് ഷായും തുടർച്ചയായി രാഹുലിനെ തടസപ്പെടുത്തി. ഭരണപക്ഷം എന്തിന് ഭയക്കുന്നുവെന്ന് കെ സി വേണുഗോപാൽ ചോദിച്ചതോടെ സഭ പ്രക്ഷുബ്ധമായി. പ്രധാനമന്ത്രിയും അമിത് ഷായും സഭയിൽനിന്നും ഓടിപ്പോയെന്ന് രാഹുൽ പറഞ്ഞതും ബഹളത്തിനിടയാക്കി.



