KeralaLatest News

സില്‍വര്‍ ലൈന്‍ അവസാനിച്ചു, ശേഷിക്കുന്നത് മഞ്ഞക്കുറ്റികള്‍ മാത്രം, ഇനി ആര്‍ആര്‍ടിഎസ്

ഏറെ കൊട്ടിഘോഷിച്ച സില്‍വര്‍ ലൈന്‍ പദ്ധതി ഒടുവില്‍ സര്‍ക്കാരും ഉപേക്ഷിച്ചു. കെ റെയില്‍ വരും എന്നായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ പ്രഖ്യാപനം. എന്നാല്‍ കേരളത്തില്‍ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ കെ റെയില്‍ പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ടുപോവാന്‍ കഴിയാതെ വരികയായിരുന്നു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള അതിവേഗ റെയില്‍ പദ്ധതിയായിരുന്നു സില്‍വര്‍ ലൈന്‍. നാല് മണിക്കൂര്‍ കൊണ്ട് കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് എത്തുമെന്നതായിരുന്നു പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകതയായി സര്‍ക്കാര്‍ മുന്നോട്ട് വച്ചത്. എന്നാല്‍, ജനവാസ കേന്ദ്രങ്ങളിലൂടെയുളള സില്‍വര്‍ ലൈനിനെതിരെ വന്‍ പ്രതിഷേധങ്ങള്‍ ഉയരുകയായിരുന്നു. സില്‍വര്‍ ലൈന്‍ കടന്നു പോകാനായി കണ്ടെത്തിയ സ്ഥലങ്ങളില്‍ സര്‍വേ നടത്തി മഞ്ഞക്കുറ്റി സ്ഥാപിക്കല്‍ ആരംഭിച്ചതോടെ പ്രതിഷേധവും കനത്തു. പൊലീസിനെ ഉപയോഗിച്ച് സമരക്കാരെ വ്യാപകമായി അറസ്റ്റ് ചെയ്തു നീക്കി മഞ്ഞക്കുറ്റി സ്ഥാപിക്കാന്‍ ശ്രമിച്ചതോടെ കേരളത്തില്‍ നിരവധിയിടങ്ങളില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പോടെയാണ് മഞ്ഞക്കുറ്റി സ്ഥാപിക്കല്‍ താത്കാലികമായി നിര്‍ത്തിവച്ചത്. കേരളം പോലുള്ള ഒരു പ്രദേശത്തിന് യോജിച്ചതല്ല സില്‍വര്‍ലൈന്‍ പദ്ധതിയെന്നായിരുന്നു തുടക്കം മുതല്‍ ഉയര്‍ന്നുവന്ന ആരോപണം. എന്നാല്‍ എന്ത് വിലകൊടുത്തും കെ റെയില്‍ നടപ്പാക്കുമെന്ന നിലപാടില്‍ സര്‍ക്കാര്‍ എത്തിയതോടെ സംസ്ഥാനത്ത് പ്രതിഷേധം കനത്തു. കോണ്‍ഗ്രസും ബിജെപിയും കെ റെയില്‍ പദ്ധതിക്കെതിരെ സമരം പ്രഖ്യാപിച്ചു. ഇതേസമയത്ത് തന്നെയാണ് കേന്ദ്ര റെയില്‍ മന്ത്രാലയം സില്‍വന്‍ ലൈന്‍ പദ്ധതിക്കുള്ള അനുമതി നിഷേധിക്കുന്നത്.

സില്‍വര്‍ ലൈന്‍ പദ്ധതി അപ്രായോഗികമാണെന്ന നിലപാടിലേക്ക് റെയില്‍വേ വകുപ്പും എത്തിച്ചേരുകയായിരുന്നു. ഇതോടെ കെ റെയില്‍ സംസ്ഥാനത്ത് ഒരു രാഷ്ട്രീയ വിഷയമായി മാറി. മുഖ്യമന്ത്രി പിണറായി വിജയന്‍ കെ റെയില്‍ പദ്ധതിക്ക് അനുമതി നല്‍കണമെന്ന ആവശ്യവുമായി ഡല്‍ഹിയില്‍ എത്തി കേന്ദ്രമന്ത്രിയുമായി നിരവധി കൂടിക്കാഴ്ചകളും മറ്റും നടത്തിയെങ്കിലും സില്‍വര്‍ ലൈനിന് അനുമതി ലഭിച്ചില്ല.

ഇതോടെയാണ് കെ റെയില്‍ പദ്ധതി ഉപേക്ഷിക്കുന്നതായി സര്‍ക്കാര്‍ തന്നെ പ്രഖ്യാപിക്കുന്നത്. സില്‍വര്‍ ലൈനിന് പകരമായി റീജനല്‍ റാപ്പിഡ് ട്രാന്‍സിസ്റ്റ് സിസ്റ്റം ( ആര്‍ആര്‍ടിഎസ് ) നടപ്പാക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍ക്കോട് വരെ 583 കിലോമീറ്റര്‍ നീളത്തില്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്നതാണ് ആര്‍ആര്‍ടിഎസ്. 12 വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

കേരളത്തിന്റെ സവിശേഷമായ ഭൂപ്രകൃതിയും ജനസാന്ദ്രതയും കണക്കിലെടുത്താണ് പുതിയ അതിവേഗ റെയില്‍ പദ്ധതിയെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. പരിസ്ഥിതി സംരക്ഷണവും ജനസാന്ദ്രതയും പരിഗണിച്ച് ഭൂമി ഏറ്റെടുക്കല്‍ പരമാവധി കുറച്ച് ഭൂരിഭാഗവും തൂണുകളിന്മേലുള്ള പാതയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്.

ഡല്‍ഹി -മീററ്റ് മാതൃകയിലായിരിക്കും പദ്ധതി നടപ്പാക്കുകയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 20 ശതമാനം വീതം സംസ്ഥാന- കേന്ദ്രസര്‍ക്കാരുകളും ശേഷിക്കുന്ന തുക വായ്പയായും കണ്ടെത്തുമെന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം.ആര്‍ആര്‍ടിഎസുമായി സംസ്ഥാന സര്‍ക്കാര്‍ നീങ്ങുമ്പോള്‍ തന്നെയാണ് മെട്രോമാന്‍ ഇ ശ്രീധരന്റെ നേതൃത്വത്തില്‍ അതിവേഗ റെയില്‍ പദ്ധതിയുമായുള്ള നീക്കവും ശക്തമാവുന്നത്. സര്‍ക്കാരിന്റെ അറിവില്ലാതെ ഇ ശ്രീധരന്‍ നടത്തുന്ന പഠനവും അതിവേഗ റെയിലും എന്താവും എന്നുമാത്രമാണ് ഇനി കേരളീയര്‍ക്ക് അറിയാനുള്ളത്.

സില്‍വര്‍ ലൈനിനായി സര്‍ക്കാര്‍ സര്‍വെ നടത്തി സ്ഥാപിച്ച മഞ്ഞ കുറ്റികള്‍ ഇപ്പോഴും നിരവധി പേരുടെ വീടുകള്‍ക്കുള്ളിലും പുറത്തുമായി സ്ഥിതി ചെയ്യുന്നുണ്ട്. കോടികളാണ് ഇതിനായി സര്‍ക്കാര്‍ പാഴാക്കിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!