Latest NewsNational

റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യയ്ക്ക് മേൽ ചുമത്തിയ പിഴത്തീരുവ ഒഴിവാക്കി അമേരിക്ക; ഉത്തരവിൽ ഒപ്പിട്ട് ട്രംപ്

റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യയ്ക്ക് മേൽ ചുമത്തിയ 25 ശതമാനം പിഴത്തീരുവ ഒഴിവാക്കിയ ഉത്തരവിൽ ഒപ്പിട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയും അമേരിക്കയും വ്യാപാര കരാറിന് അന്തിമരൂപം നൽകിയതിനു പിന്നാലെയാണ് ട്രംപിന്റെ നടപടി. ഇതോടെ ഇന്ത്യയ്ക്കു മേലുള്ള അമേരിക്കയുടെ ഇറക്കുമതി തീരുവ 18 ശതമാനമായി കുറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിൽ ഇടക്കാല വ്യാപാര കരാറിനുള്ള ചട്ടക്കൂട് രൂപീകരിച്ചതായാണ് സംയുക്ത പ്രസ്താവന.ചട്ടക്കൂട് ഉടനടി നടപ്പിലാക്കുമെന്നും ഇടക്കാല കരാർ ഉഭയകക്ഷി വ്യാപാര കരാറിലെത്തിക്കാനായി പ്രവർത്തിക്കുകയും ചെയ്യുമെന്നാണ് പ്രസ്താവന.

ചട്ടക്കൂടിന് കീഴിൽ ഇന്ത്യ എല്ലാ അമേരിക്കൻ വ്യവസായ ഉൽപന്നങ്ങൾക്കും വിവിധ കാർഷിക, ഭക്ഷ്യ ഉൽപന്നങ്ങൾക്കും ഇന്ത്യ തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും. പഴങ്ങൾ, സോയാബീൻ, വൈൻ, മദ്യം എന്നീ അമേരിക്കൻ ഉൽപന്നങ്ങളുടെ തീരുവ കുറയും. തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, തുകൽ, രാസവസ്തുക്കൾ, ചില യന്ത്രസാമഗ്രികൾ എന്നിങ്ങനെയുള്ള ഇന്ത്യ ഉൽപന്നങ്ങൾക്കുമേൽ 18 ശതമാനം തീരുവ ബാധകമാകും. ഇന്ത്യൻ വിമാനഭാഗങ്ങൾക്കു മേൽ ചുമത്തിയ തീരുവ ഒഴിവാക്കും. അഞ്ചു വർഷത്തിനിടെ 50,000 കോടി ഡോളറിന്റെ അമേരിക്കൻ ഉൽപന്നങ്ങൾ ഇന്ത്യ വാങ്ങും.

അതേസമയം, കഴിഞ്ഞദിവസം ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന്റെ ഭാഗമായാണ് റഷ്യൻ എണ്ണയുടെ ഇറക്കുമതി ഇന്ത്യ നിർത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കുള്ള യുഎസ് തീരുവ 18 ശതമാനമായി കുറച്ചതായും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. യുഎസുമായുള്ള വ്യാപാരക്കരാർ പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്ഥിരീകരിച്ചിരുന്നു. അതേസമയം, എണ്ണ ഇറക്കുമതി നിർത്തുമെന്ന് ഇന്ത്യ ഇതുവരെ അറിയിച്ചിട്ടില്ലെന്നാണ് റഷ്യയുടെ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!