ദേവികുളം മുൻ എം എല്‍ എ എസ് രാജേന്ദ്രനും ബിജെപിയില്‍ ചേര്‍ന്ന മറ്റ് പ്രവര്‍ത്തകര്‍ക്കും മൂന്നാറില്‍ ബി ജെ പി വമ്പിച്ച സ്വീകരണമൊരുക്കി
മൂന്നാര്‍: ബി ജെ പിയില്‍ അംഗത്വമെടുത്ത മുന്‍ ദേവികുളം എം എല്‍ എ എസ് രാജേന്ദ്രനും ബിജെപിയില്‍ ചേര്‍ന്ന മറ്റ് പ്രവര്‍ത്തകര്‍ക്കും മൂന്നാറില്‍ ബി ജെ പി വമ്പിച്ച സ്വീകരണമൊരുക്കി. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രന് ദിവസങ്ങള്‍ക്ക് മുമ്പ് ബി ജെ പിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. രാജേന്ദ്രനൊപ്പം മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി എന്‍ ഗുരുനാഥനും ബി ജെ പിയില്‍ ചേര്‍ന്നിരുന്നു.
എസ് രാജേന്ദ്രനും ജി എന്‍ ഗുരുനാഥനുമടക്കം പുതിയതായി ബി ജെ പിയിലേക്കെത്തിയവര്ക്ക് ഇന്ന് മൂന്നാറില്‍ സ്വീകരണമൊരുക്കി. നൂറു കണക്കിന് പ്രവര്‍ത്തകരെ അണിനിരത്തി സമ്മേളനത്തിന് മുന്നോടിയായി ബി ജെ പി നടത്തിയ പ്രകടനം ദേവികുളം മണ്ഡലത്തില്‍ പാര്‍ട്ടിയുടെ ശക്തി പ്രകടനം കൂടിയായി മാറി. പ്രകടനശേഷം നടന്ന സ്വീകരണ സമ്മേളനം ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ബി ജെ പി ജില്ലാ അധ്യക്ഷ അഡ്വ.ശ്രീവിദ്യ രാജേഷ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു.ബി ജെ പി സംസ്ഥാന സെക്രട്ടറി അഡ്വ.എസ് സുരേഷ്, എ എന്‍ രാധാകൃഷ്ണന്, എന്‍ ഹരി, മനു പ്രസാദ്, വി എന്‍ സുരേഷ് തുടങ്ങി നിരവധി സംസ്ഥാന, ജില്ലാ നേതാക്കള്‍ സംസാരിച്ചു. ജില്ലയിലെ ആകെ മണ്ഡലങ്ങള്‍ പരിശോധിച്ചാല്‍ തങ്ങള്‍ക്ക് ക്രമാനുഗതമായ വളര്‍ച്ചയുണ്ടെന്ന് ബി ജെ പി കരുതുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് ദേവികുളം.
എസ് രാജേന്ദ്രനെ പോലെ ഒരു മുന്‍ എം എല്‍ എ ബി ജെ പിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് മണ്ഡലത്തില്‍ തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് ബി ജെ പി നേതൃത്വം കണക്ക് കൂട്ടുന്നു. ഈ സാഹചര്യത്തിലാണ് എസ് രാജേന്ദ്രനും ജി ഗുരുനാഥനും അടക്കം ബി ജെ പിക്കൊപ്പം ചേര്‍ന്നവര്‍ക്ക് ഇന്ന് മൂന്നാറില്‍ വമ്പിച്ച സ്വീകരണമൊരുക്കിയത്.



