അടിമാലി മണ്ണിടിച്ചിൽ : ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു
അടിമാലി: അടിമാലി ലക്ഷം വീട് മലയിടിച്ചിൽ ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് അടിമാലിയിൽ നടക്കുന്ന സമരം പുരോഗമിക്കുന്നു . പുനരധിവാസത്തിന്റെ കാര്യത്തിൽ നടപടി ഒന്നും ഉണ്ടാകാതെ വന്നതോടെയാണ് ജനകീയ സമരസമിതി സമരവുമായി രംഗത്ത് എത്തിയത്. ഇനിയും നടപടി ഉണ്ടായില്ലെങ്കിൽ പട്ടിണി സമരം ആരംഭിക്കാനാണ് സമരസമിതിയുടെ തീരുമാനം. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട തീരുമാനം സമരസമിതിയെ അറിയിക്കുമെന്ന് ജില്ലാ കലക്ടർ ഉറപ്പ് നൽകിയിരുന്നു. തുടർന്നും കാര്യമായ മറുപടികൾ നൽകാത്ത സ്ഥിതിക്കാണ് പട്ടിണി സമരവുമായി മുന്നോട്ട് പോകാൻ തീരുമാനമെടുത്തിരിക്കുന്നത്.
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അടിമാലി അമ്പലപ്പടിക്ക് സമീപം പ്രവർത്തിക്കുന്ന ദേശീയപാത നിർമ്മാണ കമ്പനിയായ ഇ കെ കെ ഇൻഫ്രാസ്ട്രക്ച്ചർ കമ്പനിയുടെ യാഡാണ് ഉപരോധിച്ചത്.
കഴിഞ്ഞ വർഷം ഒക്ടോബർ 25നാണ് അടിമാലി ലക്ഷംവീട് നഗറിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചത്. ദുരന്തത്തിൽ ഒൻപത് വീടുകൾ പൂർണ്ണമായും നശിച്ചു. ഇതുവരെയും വീട് നഷ്ടപ്പെട്ടവരെ പുനരധിവാസിപ്പിച്ചിട്ടില്ല. സ്ഥലം കണ്ടെത്തി വീട് നിർമ്മിച്ചു നൽകുമെന്നായിരുന്നു സർക്കാരിന്റെയും കരാർ കമ്പനിയുടെയും വാഗ്ദാനം. എന്നാൽ ദുരന്തം നടന്ന നാലുമാസം ആയിട്ടും യാതൊരു സഹായവും ലഭിച്ചിട്ടില്ലയെന്നും സമര സമതി പറയുന്നു.



