ശബരിമല സ്വർണക്കൊള്ള; ‘SIT ആവശ്യപ്പെടുന്ന വിവരങ്ങൾ കൈമാറണം’; മൊബൈൽ കമ്പനികളോട് ഹൈക്കോടതി

ശബരിമല സ്വർണ്ണകൊള്ള കേസിൽ പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെടുന്ന വിവരങ്ങൾ കൈമാറണമെന്ന് മൊബൈൽ കമ്പനികളോട് ഹൈക്കോടതി. പ്രതികളുടെ ഫോൺ വിശദാംശങ്ങൾ ലഭ്യമാക്കാൻ കമ്പനികൾ സഹകരിക്കണം. കേസിൽ അടച്ചിട്ട മുറിയിൽ വാദം പുരോഗമിക്കുന്നു. സാമ്പിൾ ശേഖരിച്ചത് അടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഹൈക്കോടതിയിൽ ഹാജരാക്കി.
പ്രതികളുടെ ഫോൺ രേഖകൾ കൈമാറുന്നതിൽ വീഴ്ചയുണ്ടാകരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. ചില വിവരങ്ങൾ ലഭിക്കാൻ കാലതാമസം നേരിടുന്നുവെന്ന് എസ്ഐടി അറിയിച്ചതിനെ തുടർന്നാണ് ഹൈക്കോടതി ഇടപെടൽ. കൂടാതെ കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഡിവൈഎസ്പി തലത്തിൽ അന്വേഷണം ആരംഭിച്ച കാര്യവും ഹൈക്കോടതിയെ വിജിലൻസ് അറിയിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. 30 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണ് ഹൈക്കോടതി നിർദേശം.
ജസ്റ്റിസുമാരായ വി.രാജ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ദേവസ്വം ബെഞ്ച് വിഷയം പരിഗണിച്ചത്. അതേസമയം ശബരിമല ശ്രീകോവിലിലെ സ്വർണപാളികളുടെ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി ജംഷഡ്പൂരിലേക്കാണ് സാമ്പിളുകൾ അയക്കാൻ എസ്ഐടി തീരുമാനിച്ചു.



