ദുരന്തബാധിത പ്രദേശത്തിന്റെ പുനർനിർമ്മാണം ലോകോത്തര നിലവാരത്തിൽ, 178 കുടുംബങ്ങൾക്കായുള്ള വീടുകൾ നാളെ കൈമാറും; മുഖ്യമന്ത്രി

മുണ്ടക്കൈ മഹാദുരന്തത്തെ അതിജീവിച്ചവർക്ക് സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിലെ 178 വീടുകളുടെ ഉദ്ഘാടനത്തിലേക്ക് ജനങ്ങളെ ഹൃദയപൂർവ്വം ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അതിജീവനത്തിന്റെ പുതുഗാഥ രചിച്ചുകൊണ്ട് നാം പണിതുയർത്തിയ കൽപ്പറ്റ ടൗൺഷിപ്പിന്റെ ഉദ്‌ഘാടനമാണ് നാളെ നടക്കാൻ പോവുന്നത്.
നമ്മുടെയെല്ലാം ഉള്ളുലച്ച ദുരന്തമായിരുന്നു 2024 ജൂലൈ 30 ന് മുണ്ടക്കൈ-ചൂരൽമല ഭാഗത്തുണ്ടായ ഉരുൾപൊട്ടൽ. കേരള ജനതയുടെ ഐക്യത്തിലും ഇച്ഛാശക്തിയിലും ഊന്നിക്കൊണ്ട് ദുരന്തബാധിത പ്രദേശത്തിന്റെ പുനർനിർമ്മാണം ലോകോത്തര നിലവാരത്തിൽ പൂർത്തിയാക്കുമെന്ന് അന്ന് എൽഡിഎഫ് സർക്കാർ ഉറപ്പുനൽകിയിരുന്നു.
ആ ഉറപ്പ് യാഥാർത്ഥ്യമാവുന്ന ആവേശകരമായ മുഹൂർത്തമാണിത്. 178 കുടുംബങ്ങൾക്കായുള്ള ഫേസ്-1 ന്റെ ഉദ്‌ഘാടനമാണ് നാളെ. സ്വപ്‌നങ്ങൾ കൊണ്ട് പടുത്തുയർത്തിയ ഈ മഹത്തായ ടൗൺഷിപ്പ് നമ്മുടെ അഭിമാനമാണ്. ലോകമാകെ ഉറ്റുനോക്കുന്ന ഈ ചരിത്രനിമിഷത്തിൽ പങ്കുചേരാൻ എല്ലാവരെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു



