പശ്ചിമ ബംഗാളിലെ ഇന്നിംഗ്സ് അവസാനിക്കുന്നു; വികസിത ഭാരതം എന്ന ലക്ഷ്യത്തിനായി കേരളത്തിലേക്ക് മാറുന്നു’; സിവി ആനന്ദബോസ്

കേരള രാഷ്ട്രീയത്തിലേക്ക് എന്ന സൂചന നൽകി ബംഗാൾ മുൻ ഗവർണർ സിവി ആനന്ദ ബോസ്. ജന്മനാടായ പ്രിയപ്പെട്ട കേരളത്തിന്റെ പുരോഗതിക്കായി പരമാവധി പരിശ്രമിക്കുമെന്ന് സിവി ആനന്ദബോസിന്റെ എക്സ് പോസ്റ്റ്. ബംഗാൾ ലോക്ഭവൻ്റെ എക്സ് അക്കൗണ്ടിലാണ് പോസ്റ്റ്. പുതിയ ദൗത്യത്തെ കടമയായും തന്നെ വളർത്തിയ കേരളത്തിലെ ജനങ്ങളോടുള്ള നന്ദി സൂചകമായും കണക്കാക്കുന്നെന്നും കുറിപ്പിൽ പറയുന്നു. രാജിക്കത്ത് പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ്.
വികസിത ഭാരതം എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കാൻ കേരളത്തിലേക്ക് മാറുന്നുവെന്ന് എക്സ് പോസ്റ്റിൽ പറയുന്നു. ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ദേശീയ നേതൃത്വത്തിന്റെ മാർഗനിർദേശപ്രകാരം പ്രവർത്തിക്കും. ജന്മനാടായ പ്രിയപ്പെട്ട കേരളത്തിന്റെ പുരോഗതിക്കായി പരമാവധി പരിശ്രമിക്കുമെന്ന് സിവി ആനന്ദ ബോസ് പറയുന്നു. ജനങ്ങൾക്കുവേണ്ടി, ജനങ്ങളോടൊപ്പം, ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുമെന്നും അദേഹം പറയുന്നു.
പിൻഗാമിയായ ചുമതലയേൽക്കുന്ന ആർ.എൻ. രവിക്ക് ആശംസകൾ എന്നും പോസ്റ്റ്. പശ്ചിമ ബംഗാൾ സർക്കാരുമായി നിരന്തരം പോരടിച്ചശേഷമാണിപ്പോൾ ഗവർണർ സ്ഥാനത്ത് നിന്ന് രാജിവെച്ചുകൊണ്ടുള്ള കത്ത് സിവി ആനന്ദബോസ് നൽകുന്നത്. റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമാണ് ആനന്ദബോസ്. 2022 നവംബർ മുതലായിരുന്നു പശ്ചിമ ബംഗാൾ ഗവർണറായി സേവനമനുഷ്ഠിച്ച് വന്നിരുന്നത്.



