
പൊടിപാറിയ പ്രചരണത്തിന് ഒടുവിൽ കേരളം പോളിങ് ബൂത്തിലേക്ക്. ഭരണ തുടർച്ചയോ ഭരണ മാറ്റമോ എന്ന് വിധിയെഴുതാൻ ജനം തയ്യാറെടുത്തു കഴിഞ്ഞു. പുതിയ സർക്കാരിനെ തിരഞ്ഞെടുക്കാൻ രണ്ട് കോടി 71 ലക്ഷത്തിലേറെ വോട്ടേഴ്സാണ് പോളിങ് ബൂത്തിലേക്കെത്തുന്നത്. വാനോളം പ്രതീക്ഷയിലാണ് മുന്നണികളും. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.
ആദ്യ രണ്ട് മണിക്കൂറിൽ കേരളത്തിൽ 10.6 % പോളിംഗ്; വോട്ട് ചെയ്യാനായി പ്രായമായവരുടെയും സ്ത്രീകളുടെയും നീണ്ട നിര.
സംസ്ഥാനത്തെ രാഷ്ട്രീയ ചൂടിലാക്കിയ 23 ദിവസത്തിന് ശേഷമാണ് പോളിങ് ബൂത്തിലേക്ക് കേരളം എത്തുന്നത്. 883 സ്ഥാനാർഥികളാണ് തിരഞ്ഞെടുപ്പ് കളത്തിൽ. ആകെ 30495 പോളിങ് ബൂത്തുകൾ. ഇതിൽ 2040 എണ്ണം പ്രശ്നബാധിത ബൂത്തുകളാണ്. 160 കമ്പനി കേന്ദ്രസേനയ്ക്കാണ് പ്രശ്നബാധിത ബൂത്തുകളുടെ സുരക്ഷാചുമതല. പൊലീസും സ്പെഷ്യൽ പൊലീസും ഉൾപ്പടെ 76000 പേരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. 1.46 ലക്ഷം ഉദ്യോഗസ്ഥർക്കാണ് തിരഞ്ഞെടുപ്പ് ചുമതല.
ഇടുക്കിയിൽ വിവിധ മണ്ഡലങ്ങളിൽ പോളിങ് പുരോഗമിക്കുന്നു..
ദേവികുളം മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി എഫ് രാജ വോട്ട് രേഖപ്പെടുത്തി. പള്ളിവാസൽ ഫാക്ടറി എൽ പി സ്കൂളിലെ നൂറ്റമ്പത്തൊന്നാം നമ്പർ ബൂത്തിലെത്തിയാണ് എഫ് രാജ വോട്ട് ചെയ്തത്. കേരളത്തിൽ യുഡിഎഫ് തരംഗം ഉണ്ടാകുമെന്ന് ദേവികുളം മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി എഫ് രാജ.
രാജ്യത്തിൻ്റെ വികസനത്തിന് ഒരു വോട്ട് ചെയ്തതിൽ സന്തോഷമെന്ന് ഇടുക്കി നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി അഡ്വ. പ്രദീഷ് പ്രഭ. ഇടുക്കിയുടെ മണ്ണിൽ മാറ്റത്തിനായി വോട്ട് രേഖപ്പെടുത്താൻ സാധിച്ചതിൽ സന്തോഷമെന്നും അഡ്വ.പ്രദീഷ് പ്രഭ പറഞ്ഞു.
ഉടുമ്പൻചോല നിയോജകമണ്ഡലം എൻ ഡി എ സ്ഥാനാർഥി അഡ്വ സംഗീത വിശ്വനാഥൻ തൃശ്ശൂർ വടൂക്കര ഗുരു വിജയ എൽ പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.
ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ മണിപ്പാറ സെൻ്റ് മേരീസ് എൽ.പി സ്കൂളിൽ വോട്ട് ചെയ്തു. സമ്മതി ദാന അവകാശം ബുദ്ധിപൂർവ്വം വിനിയോഗിക്കണം എന്ന് ബിഷപ്പ്.
ഉടുമ്പൻചോല മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി കെ കെ ജയചന്ദ്രൻ വോട്ട് രേഖപ്പെടുത്തി. കുഞ്ചിത്തണ്ണി സർക്കാർ ഹയർസെക്കണ്ടറി സ്കൂളിലെ നൂറ്റെ മ്പത്തൊന്നാമത്തെ ബൂത്തിലെത്തിയാണ് കെ കെ ജയചന്ദ്രൻ വോട്ട് ചെയ്തത്.. ഉടുമ്പഞ്ചോലയിൽ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കെ.കെ. ജയചന്ദ്രൻ.
ഇടുക്കിയിലെ യു.ഡി..എഫ് സ്ഥാനാര്‍ഥി റോയി കെ പൗലോസ് തൊടുപുഴ ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ തട്ടക്കുഴ ഗവണ്മെന്റ് വി.എച്ച്. എസ്.ഇ സ്‌കൂളിലെ 198 ആം നമ്പര്‍ ബൂത്തില്‍ ഏഴുമണിക്ക് തന്നെ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി.

ഇടമലക്കുടിയിലെ 34 -ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത് മടങ്ങുന്ന അഞ്ചമ്മ, പാർവതി എന്നിവർ.



